ഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്ദറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയ നടന്‍ കമല്‍ ഹാസനെതിരെ വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപദ. തമിഴ് സിനിമാ മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ നേരിടുന്ന വിലക്കുമായി ബന്ധപ്പെട്ട് കമല്‍ ഹാസന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ചിന്മയി കുറ്റപ്പെടുത്തി. ഗുസ്തിതാരങ്ങൾക്ക് പിന്തുണയറിയിച്ച് കമൽ ഹാസൻ ചെയ്ത ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ചിന്മയി വിമർശനമുന്നയിച്ചത്.
'തമിഴ് നാട്ടിലെ ഒരു ഗായിക ഒരു പീഡകന്‍റെ പേര് വെളിപ്പെടുത്തിയതിന് കഴിഞ്ഞ 5 വര്‍ഷമായി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ആ പീഡകനോട് എല്ലാവര്‍ക്കും ബഹുമാനമുള്ളത് കൊണ്ട് ആരും അയാള്‍ക്കെതിരെ പ്രതികരിച്ചില്ല. മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിച്ചുകൊണ്ട് സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കുമെന്ന്' ചിന്മയി ട്വീറ്റ് ചെയ്തു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചിന്മയിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്.
2018-ലാണ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. 2005-ൽ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി വെളിപ്പെടുത്തിയത്. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കുകയും ചെയ്തു. ഇപ്പോഴും വിലക്ക് തുടരുകയാണ്. സിനിമ മേഖലയില്‍ നിന്ന് കാര്യമായ പിന്തുണ ചിന്മയിക്ക് അന്ന് ലഭിച്ചിരുന്നില്ല.