രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവ് ഇന്ന് തന്‍റെ 76-ാം ജന്മദിനം ആഘോഷിക്കുകയാണ്. ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി വസതിയിലേക്ക് എത്തുന്നത്. 76 കിലോ ലഡ്ഡുവുമായാണ് അദ്ദേഹത്തിന്‍റെ അനുയായികള്‍ ആഘോഷങ്ങള്‍ക്ക് മധുരം പകര്‍ന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ലാലുവിനെ ഫോണില്‍ വിളിച്ചു ആശംസകള്‍ അറിയിച്ചു. സംസ്ഥാനത്തുടനീളം പഞ്ചായത്ത്, ബ്ലോക്ക്, സബ് ഡിവിഷൻ തലങ്ങളിലായി വ്യാപകമായ ആഘോഷ പരിപാടികള്‍ക്കാണ് ആർജെഡി ആഹ്വാനം ചെയ്തിരിക്കുന്നത്.
ബീഹാറിലെ ഗോപാൽഗഞ്ചിലെ ഫുൽവാരിയയിൽ കണ്ടൻ റായിയുടേയും മരാചിയ ദേവിയുടെയും ആറു മക്കളിൽ രണ്ടാമനായി 1948 ജൂൺ 11-നാണ് ലാലു പ്രസാദ് യാദവ് ജനിക്കുന്നത്. പട്ന യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസത്തിനു ശേഷം വിദ്യാർത്ഥി നേതാവായി രാഷ്ട്രീയത്തിലിറങ്ങി. 1973ല്‍ പട്‌ന യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ (പിയുഎസ്‌യു) ജനറൽ സെക്രട്ടറിയായും 1975ല്‍ പ്രസിഡന്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇന്ദിരാഗാന്ധി സർക്കാരിനെതിരെ ജയപ്രകാശ് നാരായൺ നയിച്ച ജെപി പ്രസ്ഥാനത്തിന്റെ നേതാവായി അദ്ദേഹം ഉയർന്നു, താമസിയാതെ 1977 ൽ ഛപ്ര സീറ്റിൽ നിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980-കളിൽ സോഷ്യലിസ്റ്റ് നേതാവ് കർപ്പൂരി ഠാക്കൂറിന്റെ മരണശേഷം അദ്ദേഹം ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവായി. 1990-ൽ ബീഹാർ മുഖ്യമന്ത്രിയായി. കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് 1997ൽ ജയിലില്‍ പോകേണ്ടിവന്നു. 2004-ല്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് തിരികെവന്ന അദ്ദേഹം ഒന്നാം മന്‍മോഹന്‍ സര്‍ക്കാറില്‍ റെയില്‍വേ മന്ത്രിയായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാലങ്ങളേറെ കടന്നുപോയിട്ടും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നതാണ് ലാലു പ്രസാദ് യാദവിനെ തന്‍റെ സമകാലീനരില്‍നിന്നും, എതിരാളികളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. അന്തരിച്ച മുഖ്യമന്ത്രിമാരായ ആർ. കെ. ഹെഗ്‌ഡെ, ഡിഎംകെ നേതാവ് കരുണാനിധി, സിപിഎം നേതാവ് ജ്യോതി ബസു തുടങ്ങിയ നേതാക്കളുമായി അടുത്ത സൌഹൃദം കാത്തു സൂക്ഷിച്ചിരുന്നു അദ്ദേഹം. 'ബസുദാ' എന്നായിരുന്നു ജ്യോതി ബസു വിനെ അദ്ദേഹം വിളിച്ചിരുന്നത്. ദളിത് നേതാവ് രാം വിലാസ് പാസ്വാൻ, മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവ്, മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് എന്നിവരുമായും ലാലുവിന് ഏറെ അടുപ്പമുണ്ടായിരുന്നു.
1990 ഒക്ടോബർ 23ന് സമസ്തിപൂരിൽ വച്ച് ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി നയിച്ച രാം രഥയാത്ര തടഞ്ഞ് അദ്വാനിയെ അറസ്റ്റ് ചെയ്തതോടെയാണ് ഇന്ത്യയിലുടനീളമുള്ള ജനാധിപത്യ വിശ്വാസികള്‍ക്കിടയിലും ന്യൂനപക്ഷ വോട്ടർമാരുടെ ഇടയിലും ലാലു ഒരു ഹീറോയായി മാറിയത്. ഇപ്പോഴും മത നിരപേക്ഷ ഇന്ത്യയുടെ ഉറച്ച ശബ്ദമാണ് അദ്ദേഹം.