പാറ്റ്‌ന: മഹാത്മാഗാന്ധിയുടെ ഇന്ത്യയെ അദ്ദേഹത്തിന്റെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ രാജ്യമാക്കാന്‍ അനുവദിക്കില്ലെന്ന് പിഡിപി നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. പാറ്റ്‌നയില്‍ നടന്ന പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. 'ഗാന്ധിജിയുടെ ഇന്ത്യയെ, ഗോഡ്‌സെയുടെ രാജ്യമാക്കി മാറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ജമ്മു കശ്മീരുകാര്‍ ഇന്ത്യ എന്ന ആശയത്തെ പിന്തുണയ്ക്കുന്നവരാണ്. ഞങ്ങള്‍ ഇന്ത്യയെ ഗോഡ്‌സെയുടെ രാജ്യമാക്കി മാറ്റാനുളള ശ്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും'- മെഹബൂബ മുഫ്തി പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും ജനാധിപത്യത്തെ എന്താണ് ചെയ്യുന്നതെന്നും രാജ്യം കാണുന്നുണ്ടെന്നും അതിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചിരിക്കുന്നതെന്നും മെഹബൂബ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അധികാരത്തിനുവേണ്ടിയല്ല, ആശയത്തിനുവേണ്ടിയാണ് പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചിരിക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുളളയും പറഞ്ഞു. 'കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുളള 17 രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചത് അധികാരത്തിനായല്ല. തത്വങ്ങള്‍ക്കും രാജ്യത്തെ ജനാധിപത്യം നിലനില്‍ക്കുന്നതിനും വേണ്ടിയാണ്'- ഒമര്‍ അബ്ദുളള പറഞ്ഞു. 2024-ല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്ന് ബിജെപിയെ തറപറ്റിക്കുമെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു. ആര്‍എസ്എസും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പ്രത്യയശാസ്ത്ര യുദ്ധമാണ് നടക്കുന്നതെന്നും രാജസ്ഥാനിലും മധ്യപ്രദേശിലും തെലങ്കാനയിലും ചത്തീസ്ഗഡിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ കക്ഷികളുടെ യോഗം വലിയ വിജയമായിരുന്നെന്നും ഈ ഐക്യം തുടരാനാണ് തീരുമാനമെന്നും യോഗത്തിനുശേഷം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രതികരിച്ചു. ജൂലൈ പത്തിനും പതിനൊന്നിനും ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വീണ്ടും പ്രതിപക്ഷ കക്ഷികളുടെ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.