ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടുമായുളള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നിര്‍ദേശപ്രകാരം ഗെഹ്ലോട്ടുമായുളള പ്രശ്‌നങ്ങള്‍ താന്‍ അവസാനിപ്പിക്കുകയാണെന്നും ഒത്തൊരുമയോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. കഴിഞ്ഞതെല്ലാം മറന്ന് മുന്നോട്ടുപോകാനാണ് ഖാര്‍ഗെ തന്നോട് പറഞ്ഞതെന്നും വ്യക്തികളേക്കാള്‍ പാര്‍ട്ടിക്കും ജനങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാന്‍ തെരഞ്ഞെടുപ്പു തന്ത്ര യോഗത്തിനുപിന്നാലെ മാധ്യമങ്ങളോടായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.
'അശോക് ഗെഹ്ലോട്ട് ജി എന്നേക്കാള്‍ പ്രായമുളളയാളാണ്. അദ്ദേഹത്തിന് കൂടുതല്‍ അനുഭവ സമ്പത്തുണ്ട്. അദ്ദേഹത്തിന്റെ ചുമലില്‍ ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ട്. ഞാന്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കാലത്ത് എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചത്. ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയാണ്. അതിനാല്‍ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ഗെഹ്ലോട്ടും ശ്രമിക്കുന്നത്'- സച്ചിന്‍ പൈലറ്റ് പറഞ്ഞു.തെരഞ്ഞെടുപ്പ് ജയിക്കുക എന്നതിനാണ് ഇനി പ്രാധാന്യം നല്‍കേണ്ടതെന്നും വ്യക്തികള്‍ക്കോ അവരുടെ പ്രസ്താവനകള്‍ക്കോ ഇനി പ്രാധാന്യമില്ലെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അശോക് ഗെഹ്ലോട്ടുമായുളള പ്രശ്‌നങ്ങള്‍ രൂക്ഷമായ സമയത്ത് സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹം പൊതുപരിപാടിയില്‍ പങ്കെടുത്ത് ആവര്‍ത്തിച്ച് പറഞ്ഞത് അഴിമതിയോട് സന്ധിയില്ലെന്ന് മാത്രമാണ്. കെ സി വേണുഗോപാലുള്‍പ്പെടെയുളള നേതാക്കളുടെ നിരന്തര ഇടപെടലാണ് സച്ചിനെ പാര്‍ട്ടിയുടെ വഴിക്ക് കൊണ്ടുവന്നതെന്നാണ് റിപ്പോർട്ട്.