കൊവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാർ പുറത്തിറക്കിയ ‘ആരോഗ്യ സേതു’ ആപ്ലിക്കേഷനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സ്വകാര്യ സ്ഥാപനത്തില്‍നിന്ന് ഔട്ട്‌സോഴ്‌സ് ചെയ്ത അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള നിരീക്ഷണ സംവിധാനമാണ് ആരോഗ്യ സേതു ആപ്പെന്ന് രാഹുൽഗാന്ധി ആരോപിച്ചു. നിലവിൽ രാജ്യത്തെ എല്ലാ സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു.
സാധാരണയായി കോവിഡ് രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തുന്നതിനും അവരുടെ ആരോഗ്യ, യാത്ര വിവരങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ആരോഗ്യ സേതു ആപ് ഉപയോഗിക്കുന്നത്. എന്നാല്‍, ഗുരുതരമായ വിവര സുരക്ഷയും സ്വകാര്യതയുടെ ആശങ്കകളും ഉയർത്തുന്നതാണിതെന്ന് രാഹുല്‍ഗാന്ധി പറയുന്നു. സ്വകാര്യ ഏജൻസിക്കാണ് ആരോഗ്യ സേതു ആപിന്‍റെ നടത്തിപ്പു ചുമതല. പൗരന്മാരുടെ അനുമതിയില്ലാതെ വിവരശേഖരണം നടത്തുന്ന രീതി ഭയാനകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൂടാതെ, ആപ് സുതാര്യത, ഉത്തരവാദിത്തം തുടങ്ങിയ തത്വങ്ങൾ പാലിക്കുന്നില്ലെന്നും സ്വകാര്യത ചൂഴ്ന്നെടുക്കുന്നുവെന്ന് ഡിജിറ്റൽ റൈറ്റ്സ് ഓർഗനൈസേഷൻ ഇൻറർനെറ്റ് ഫ്രീഡം ഫൗണ്ടേഷനും പറഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നത് കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല ഇത് ഉപയോഗിക്കാൻ ജീവനക്കാരോട് ആവശ്യപ്പെടാൻ സ്വകാര്യ സ്ഥാപനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.