മുംബൈ: വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമ്മെ ഭരിക്കുന്നതെന്ന പരാമര്‍ശത്തിനുപിന്നാലെ നടി കജോളിനെതിരെ വ്യാപക സൈബര്‍ ആക്രമണം. കജോള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ആളാണെന്നും എട്ടാം ക്ലാസുവരെയെ പഠിച്ചിട്ടുളളുവെന്നുമാണ് ചിലരുടെ കണ്ടുപിടുത്തം. ബോളിവുഡ് വിദ്യാഭ്യാസമില്ലാത്തവരുടെ താവളമാണെന്നും ഇത്തരക്കാരാണ് രാഷ്ട്രീയക്കാരെ വിമര്‍ശിക്കാന്‍ വരുന്നതെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ അധിക്ഷേപം.
അതേസമയം, കജോളിനെ പിന്തുണച്ചും നിരവധിപേര്‍ രംഗത്തെത്തി. കജോള്‍ ഒരു രാഷ്ട്രീയ നേതാവിന്റെയും പേരു പറഞ്ഞിട്ടില്ലെന്നും എന്നിട്ടും ചില ഭക്തന്മാര്‍ കരുതുന്നത് അവരുടെ നേതാവിനെ നടി അപമാനിച്ചുവെന്നാണ് എന്നും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ പറഞ്ഞു. കജോള്‍ വ്യാജ ബിരുദമുണ്ടെന്ന് അവകാശപ്പെട്ടിട്ടില്ല. അവര്‍ രാജ്യം ഭരിക്കുന്നുമില്ല. സ്വന്തം ബിസിനസും കുടുംബവും നോക്കി ജീവിക്കുന്നു. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയക്കാര്‍ ചെയ്യുന്നതുപോലെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നില്ല എന്നാണ് മറ്റൊരാള്‍ ട്വിറ്ററില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താന്‍ രാഷ്ട്രീയ നേതാക്കളെ ഇകഴ്ത്താനല്ല അങ്ങനെ പറഞ്ഞതെന്നും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുകയായിരുന്നു ഉദ്ദേശമെന്നും വ്യക്തമാക്കി കജോളും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ശരിയായ പാതയില്‍ നയിക്കുന്ന നേതാക്കള്‍ നമുക്കുണ്ടെന്നും അവര്‍ പറഞ്ഞു. ദി ട്രയല്‍ എന്ന തന്റെ പുതിയ സീരീസിന്റെ പ്രമോഷന്റെ ഭാഗമായി ദി ക്വീന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പരാമർശം.
'ഇന്ത്യയെപ്പോലൊരു രാജ്യത്ത് വേഗത്തില്‍ മാറ്റങ്ങളുണ്ടാകാത്തതിന്റെ കാരണം വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ്. നാം നമ്മുടെ പാരമ്പര്യങ്ങളിലും ആചാരങ്ങളിലും മുഴുകിയിരിക്കുകയാണ്. മാറ്റങ്ങളുണ്ടാകുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. ഇത് പറയുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. പക്ഷെ നമ്മെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ്. കാഴ്ച്ചപാടില്ലാത്ത നേതാക്കളാണ് നമ്മുടേത്. വ്യത്യസ്തമായ കാഴ്ച്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകാരപ്പെടും'- എന്നാണ് കജോള്‍ പറഞ്ഞത്.