കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് (ടിഎംസി) മിന്നുന്ന വിജയം. ഡാർജിലിംഗും കലിംപോംഗും ഒഴികെയുള്ള എല്ലാ ജില്ലകളും തൃണമൂല്‍ തൂത്തുവാരി. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും സീറ്റ് നിലയില്‍ ബഹുദൂരം പിന്നിലാണ്. ഇടതു-കോൺഗ്രസ് സഖ്യം മൂന്നാം സ്ഥാനത്തുമാണ്.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം 34,359 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ ടിഎംസി വിജയിച്ചു. 752 സീറ്റുകളിൽ ലീഡ് ചെയ്യുന്നുമുണ്ട്. കേവലം 9,545 വാര്‍ഡുകളിലാണ് ബിജെപിക്ക് വിജയിക്കാനായത്. സിപിഎം 2885 സീറ്റുകളും കോൺഗ്രസ് 2,498 സീറ്റുകളും നേടി. ആകെയുള്ള 3317 ഗ്രാമ പഞ്ചായത്തുകളില്‍ 2302 എണ്ണത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിക്ക് 235-ഉം, സിപിഎമ്മിന് 67-ഉം, കോണ്‍ഗ്രസിന് 72 -ഉം പഞ്ചായത്തുകളാണ് ലഭിച്ചത്. 176 പഞ്ചായത്തുകളിലെ റിസള്‍ട്ട് ഇനിയും പ്രഖ്യാപിക്കാനുണ്ട്. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.
ഈ വർഷം ജനുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുർഷിദാബാദിലെ സാഗർദിഗി നിയമസഭാ സീറ്റിൽ നിന്ന് കോൺഗ്രസ് വിജയിച്ചതിനാൽ, മുർഷിദാബാദ്, മാൾഡ ജില്ലകളിൽ കോൺഗ്രസ്-സിപിഎം സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആദ്യഘട്ട ഫല സൂചനകളില്‍തന്നെ ഈ പ്രദേശങ്ങളില്‍ എല്ലാം തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തേരോട്ടമാണ് കണ്ടത്.
ബംഗാളിലെ മുസ്ലീം പോക്കറ്റുകളിൽ ശക്തമായ സാന്നിധ്യമാകുന്ന ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) അതിന്റെ ശക്തികേന്ദ്രമായ ഭംഗറിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ അരങ്ങേറിയ ഭംഗറിലെ ചില ബ്ലോക്കുകളിൽ ടിഎംസിയെ തറപറ്റിക്കാന്‍ ഐഎസ്എഫ്-സിപിഎം സഖത്തിനു കഴിഞ്ഞു.