കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് (ടിഎംസി), ആം ആദ്മി പാർട്ടി (എഎപി) തുടങ്ങിയ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന പുതിയ പ്രതിപക്ഷ മഹാസഖ്യത്തെ 'യുപിഎ' എന്ന് വിളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇന്നും നാളെയുമായി ബംഗളൂരുവിൽ ചേരുന്ന മെഗാ പ്രതിപക്ഷ യോഗത്തിൽ പുതിയ പേര് തീരുമാനിക്കുമെന്നാണ് വിവിധ പ്രതിപക്ഷ നേതാക്കളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുപതിലധികം പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎ 2004 മുതൽ 2014 വരെ രണ്ട് തവണ കേന്ദ്രത്തിൽ അധികാരത്തില്‍ വന്നിരുന്നു. സോണിയ ഗാന്ധിയായിരുന്നു അതിന്റെ അധ്യക്ഷ. നിർദ്ദിഷ്ട പ്രതിപക്ഷ സഖ്യത്തിന് പുതിയ പേരായിരിക്കുമോ ഉണ്ടാവുക എന്ന ചോദ്യത്തിന്, യോഗത്തിൽ കൂട്ടായ തീരുമാനമുണ്ടാകുമെന്നായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിർദിഷ്ട ബി.ജെ.പി വിരുദ്ധ ബ്ലോക്കിന് ഒരു പൊതു മിനിമം പരിപാടിയുണ്ടാകുമെന്നും സംസ്ഥാനാടിസ്ഥാനത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ യോഗത്തിൽ നടക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപം നല്‍കാന്‍ ഒരു ഉപസമിതിയും, റാലികളും കൺവെൻഷനുകളും പ്രക്ഷോഭങ്ങളും ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രചാരണ പരിപാടികൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു ഉപസമിതിയും രൂപീകരിക്കും. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) പ്രശ്നം ഒറ്റക്കെട്ടായി ഉന്നയിക്കുന്നത് സംബന്ധിച്ചും തിരഞ്ഞെടുപ്പ് കമ്മീഷനോട് പരിഷ്‌കാരങ്ങൾ നിർദ്ദേശിക്കുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകും. നിർദിഷ്ട സഖ്യത്തിന് ഒരു കോമൺ സെക്രട്ടേറിയറ്റ് രൂപീകരിക്കാനും സാധ്യതയുണ്ട്.