മതേതരത്വവും ജനാധിപത്യവും സമത്വവുമാണ് എന്‍സിപിയുടെ ആശയസംഹിതയെന്ന് ശരത് പവാര്‍. അതില്‍ അടിയുറച്ചു നിന്നുകൊണ്ട് ബിജെപിയുടെ ഭിന്നിപ്പിന്‍റെ രാഷ്ട്രീയത്തിനെതിരെ നിതാന്ത പോരാട്ടം നയിക്കണമെന്നും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു. വൈബി ചവാൻ സെന്ററിൽ എൻസിപി-യുടെ യുവജന വിഭാഗം പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ശരത് പവാര്‍.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തില്‍ വിമത എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ശരദ് പവാറിനെ കണ്ടിരുന്നു. തങ്ങളുടെ ദൈവവും നേതാവുമായ ശരത് പവാറിനെ കണ്ട് അനുഗ്രഹം വാങ്ങാനാണ് വന്നത് എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലിന്‍റെ പ്രതികരണം. എന്നാല്‍ ജനാധിപത്യ മതേതര ബോധം ഒരു സുപ്രഭാതത്തില്‍ കയ്യൊഴിഞ്ഞവരോട് കാലം കണക്കു ചോദിക്കുമെന്നും മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ അവര്‍ക്കുള്ള മറുപടി നല്‍കുമെന്നുമായിരുന്നു ശരത് പവാറിന്‍റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മഹാരാഷ്ട്ര നിയമസഭയുടെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ശരദ് പവാർ എൻസിപി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. പിളർപ്പിന് മുമ്പ് 288 അംഗ നിയമസഭയിൽ എൻസിപിക്ക് 53 എംഎൽഎമാര്‍ ഉണ്ടായിരുന്നു. പാർട്ടി പിളർപ്പിന് ശേഷം അജിത് പവാർ മുംബൈയിൽ നടത്തിയ ആദ്യ യോഗത്തിൽ എൻസിപിയുടെ 35 എംഎൽഎമാരും എട്ട് എംഎൽസിമാരില്‍ അഞ്ച് പേരും പങ്കെടുത്തിരുന്നു.