പത്മിനി എന്ന സിനിമയ്ക്കായി രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും നടന്‍ കുഞ്ചാക്കോ ബോബന്‍ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്തില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് സുവിന്‍ കെ വര്‍ക്കി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇപ്പോഴിതാ നടന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭയ്യാ ഭയ്യാ, രാപ്പകല്‍, പരുന്ത് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് ഹൗളി പോട്ടൂര്‍. കുഞ്ചാക്കോ ബോബനെ ഇങ്ങനെ കല്ലെറിയരുതെന്നും പൊറുക്കാന്‍ കഴിയാത്ത തെറ്റാണതെന്നുമാണ് ഹൗളി പോട്ടൂര്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് ഹൗളി കുഞ്ചാക്കോ ബോബന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ഹൗളി പോട്ടൂരിന്റെ കുറിപ്പ്
'അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്'
എന്റെ പേര് ഹൗളി പോട്ടൂർ. മഞ്ഞുപോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ്. ഒടുവിൽ ചെയ്ത ചിത്രം 'ഭയ്യാ ഭയ്യാ'. ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. നിങ്ങൾക്കറിയാം ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.
അന്ന് തകർന്നുപോയ എന്നെ തേടി ഒരു ഫോൺകോൾ വന്നു. കുഞ്ചാക്കോ ബോബന്റെ കോൾ. അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്.
"ചേട്ടാ വിഷമിക്കേണ്ട, ഞാൻ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാൽ മതി. ഞാൻ വന്ന് ചെയ്യാം"
അന്ന് ആ വാക്കുകൾ തന്ന ആശ്വാസം ചെറുതല്ല. തകർന്നിരുന്ന എനിക്ക് ഉയിർത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു.
ഒന്നേ പറയുന്നുള്ളൂ. ഞാൻ ഇനിയും സിനിമ ചെയ്യും. അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും.
സ്നേഹത്തോടെ
ഹൗളി പോട്ടൂർ
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക