അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്കെതിരെ 2013-ല്‍ ഉയര്‍ന്ന ലൈംഗികാരോപണം അടിസ്ഥാനരഹിതമായിരുന്നെന്ന വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എന്‍ മാധവന്‍ കുട്ടി. അന്ന് ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ പദവി വഹിച്ചിരുന്നെന്ന ഒറ്റ കാരണംകൊണ്ട് മൗനത്തിലൂടെ താന്‍ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഇന്ന് ലജ്ജിക്കുന്നുവെന്നും ഈ ഏറ്റുപറച്ചില്‍ നടത്താന്‍ ഉമ്മന്‍ചാണ്ടിയുടെ മരണം വരെ കാത്തിരുന്നു എന്നതിന് ക്ഷമിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
എന്‍ മാധവന്‍കുട്ടിയുടെ കുറിപ്പ്
കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില്‍ ഓ സി, ഉമ്മന്‍ ചാണ്ടിയുണ്ട്.
1 "ശൈലിമാറ്റം ", "ഐ എസ് ആര്‍ ഒ ചാരക്കേസ് "തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ തലവനായ എന്റെ എഴുത്തുമൂലം ഇന്ത്യൻ എക്സ്പ്രസ് നല്‍കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍ പിന്തുണ അങ്ങേയറ്റം അധാര്‍മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറിഞ്ഞു. പലരെയുംപോലെ ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു .
2 "സരിത " വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗിക ആരോപണത്തിന് അന്ന് ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്ന് ലജ്ജിക്കുന്നു.
ഇതുപറയാന്‍ ഓസിയുടെ മരണംവരെ ഞാന്‍ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയെ ഉള്ളു നിങ്ങള്‍ക്ക്. മനസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്ന് പറയാനാവില്ല. ക്ഷമിക്കുക .
ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു .
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക