മലപ്പുറം: ആയുർവ്വേദ ചികിത്സക്കായി മലപ്പുറം കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെത്തിയ രാഹുൽ ഗാന്ധി എംടി വാസുദേവൻ നായരുമായി കൂടിക്കാഴ്ച്ച നടത്തി. എംടി ചികിത്സയ്ക്കായി കോട്ടയ്ക്കലെത്തിയപ്പോഴാണ് രാഹുൽ അദ്ദേഹത്തെ ചെന്ന് കണ്ടത്. എംടി ഷാളണിയിച്ചാണ് രാഹുലിനെ സ്വീകരിച്ചത്. ഒരു പേനയും സ്‌നേഹസമ്മാനമായി നൽകി. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. എംടി വാസുദേവൻ നായരെ സന്ദർശിച്ച കാര്യം രാഹുൽ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. എംടിക്കൊപ്പമുളള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
'ആധുനിക മലയാള സാഹിത്യത്തിലെ ഇതിഹാസവും ജ്ഞാനപീഢം പുരസ്‌കാര ജേതാവുമായ ശ്രീ എംടി വാസുദേവൻ നായരെ കോട്ടയ്ക്കൽവെച്ച് കണ്ടുമുട്ടി. അദ്ദേഹം സമ്മാനമായി നൽകിയ പേന എന്നും ഒരു നിധിപോലെ ഞാൻ സൂക്ഷിക്കും'- എന്നാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എല്ലാ വർഷവും പതിവുളള കർക്കിടക ചികിത്സയ്ക്കായാണ് എംടി വാസുദേവൻ നായർ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെത്തിയത്. പതിനാല് ദിവസമാണ് ചികിത്സ. രാഹുൽ ഗാന്ധി മുട്ടുവേദനയ്ക്കുളള ആയുർവ്വേദ ചികിത്സക്കായി കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കോട്ടയ്ക്കലെത്തിയത്. അദ്ദേഹം ജൂലായ് 29-വരെ കോട്ടയ്ക്കൽ തുടരും. നേരത്തെ പ്രിയങ്കാ ഗാന്ധിയും കോട്ടയ്ക്കലെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.