മതവിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന അഭിപ്രായമാണ് തന്റേതെന്ന് നടി സജിതാ മഠത്തില്‍. ശാസ്ത്രബോധത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നതെന്നും ഇക്കണക്കിന് പോയാല്‍ സയന്‍സ് പാഠങ്ങളില്‍ മിത്തും പുരാണവും ശാസ്ത്രീയമായി പഠിക്കാന്‍ അധികകാലം വേണ്ടിവരില്ലെന്നും സജിത മഠത്തില്‍ പറയുന്നു. 'ശാസ്ത്ര സത്യം പറയുന്നത് വിശ്വാസത്തെ ഹനിക്കലാണെങ്കില്‍ തിരിച്ചുപറയുന്നത് താന്‍ ഇത്രയും കാലം പഠിച്ചുവളര്‍ന്ന ശാസ്ത്രബോധത്തെ കളങ്കപ്പെടുത്തുന്നതുമാണ്. ആയതിനാല്‍ ശാസ്ത്രബോധത്തെ ഹനിച്ചവര്‍ ഓരോരുത്തരായി ആദ്യം മാപ്പുപറയൂ. അതുവരെ സ്പീക്കര്‍ ഷംസീര്‍ മാപ്പുപറയാന്‍ ആഗ്രഹിച്ചാല്‍ പോലും ഞങ്ങള്‍ സമ്മതിക്കില്ല. അത് ശാസ്ത്രബോധത്തില്‍ ലോകംനോക്കി കണ്ടവരെ തളളിപ്പറയലാവും'- സജിത മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സജിത മഠത്തില്‍ പറഞ്ഞത്:
അതെ ! അതെ ! മത വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കരുത്!
എന്റെ അഭിപ്രായവും അതു തന്നെയാണ്! ശാസ്ത്രബോധത്തിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെ നിലനിൽക്കുന്നത്. ഇപ്പോഴും. പക്ഷെ ഇക്കണക്കിനു പോയാൽ സയൻസ് പാഠങ്ങളിൽ മിത്തും പുരാണവും ശാസ്ത്രീയമായി പഠിക്കാൻ അധികകാലമൊന്നും വേണ്ടി വരില്ല. പണി തുടങ്ങിക്കഴിഞ്ഞല്ലോ!
കവിഭാവനയിലെ പുഷ്പകവിമാനം എനിക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യമല്ല. അത് സയൻസ് കോൺഗ്രസ്സിൽ എത്ര വലിയ പദവിയിലിരിക്കുന്ന ആൾ വന്നു പറഞ്ഞാലും ശാസ്ത്ര സത്യമാവില്ല. ഇതൊന്നും തെളിയിക്കപ്പെടാൻ വിശ്വാസമല്ല കൂട്ട്. അതിന് ശാസ്ത്ര ഗവേഷണത്തിന്റെ ടൂളുകൾ തന്നെ വേണം.
ശാസ്ത്ര സത്യം പറയുന്നത് വിശ്വാസത്തെ ഹനിക്കലാണെങ്കിൽ തിരിച്ചു പറയുന്നത് ഞാൻ ഇത്രയും കാലം പഠിച്ചു വളർന്ന ശാസ്ത്രബോധത്തെ കളങ്കപ്പെടുത്തുന്നതുമാണ്. ആയതിനാൽ ശാസ്ത്ര ബോധത്തെ ഹനിച്ചവർ ആദ്യം ഒന്നൊന്നായി മാപ്പ് പറയൂ. അതുവരെ നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കർ ഷംസീർ മാപ്പുപറയാൻ അദ്ദേഹം ആഗഹിച്ചാൽ പോലും ഞങ്ങൾ സമ്മതിക്കില്ല. അത് ശാസ്ത്ര ബോധത്തിൽ ലോകം നോക്കിക്കണ്ടവരെ തള്ളിപ്പറയലാവും.
എന്താ ശാസ്ത്രബോധത്തോടെ വളർന്നവരുടെ വികാരങ്ങൾക്ക് മുറിവ് ഏൽക്കില്ലെ? എന്തൊരു കഷ്ടമാണിത്? ശാസ്ത്ര സത്യത്തിലൂന്നി ഒരഭിപ്രായം പറയുന്നത് വിശ്വാസിയുടെ വ്യക്തി സ്വതന്ത്രത്തിലുള്ള ഇടപെടൽ ആക്കുന്നതെങ്ങിനെ? പ്രതിപക്ഷം ഈ വിഷയത്തിൽ കൂടുതൽ അവധാനതയോടെ പ്രതികരിക്കേണ്ടതുണ്ട്. ഇത് അപകടകരമായ ഇടപെടലാണ്.
ശാസ്ത്ര ബോധത്തിനൊപ്പം തന്നെയാണ്!
ശാസ്ത്ര സത്യങ്ങൾക്കൊപ്പം നിൽക്കുന്ന ബഹുമാന്യ നിയമസഭാ സ്പീക്കർക്ക്, എ.എൻ ഷംസീറിന് അഭിവാദ്യങ്ങൾ
( ഈ കാര്യത്തിൽ മര്യാദയില്ലാതെ ലോജിക്കില്ലാതെ അഭിപ്രായം രേഖപ്പെടുത്തുന്ന എല്ലാവരേയും ബ്ലോക്ക് ചെയ്യും)
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക