ഹരിയാനയില്‍ ബുൾഡോസർ രാജ് തുടരുന്നു. "അനധികൃത" നിർമ്മാണമെന്ന് ആരോപിച്ചാണ് നടപടി. ഇന്നലെ മാത്രം രണ്ട് ഡസനോളം മെഡിക്കൽ സ്റ്റോറുകളാണ് ഇടിച്ചു നിരത്തിയത്. അക്രമം നടന്ന നുഹിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ടൗരു എന്ന ചെറു പട്ടണത്തില്‍ കുടിയേറ്റക്കാരെന്ന് ആരോപിച്ച് നിരവധി കുടിലുകളും നിലംപരിശാക്കി. നൽഹറിലെ ഷഹീദ് ഹസൻ ഖാൻ മേവാട്ടി സർക്കാർ മെഡിക്കൽ കോളേജിന് എതിർവശത്തുള്ള ഫാര്‍മസികളാണ് പോലീസും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് ഇടിച്ചു പൊളിക്കുന്നത്. ഹരിയാനയിലെ വിവിധ ഭാഗങ്ങളിലായി 50 മുതൽ 60 വരെ കെട്ടിടങ്ങൾ ഇതുവരെ പൊളിച്ചുമാറ്റി. അറസ്റ്റ് ഭയന്ന് പലരും പലായനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്ര തടയാനുള്ള ശ്രമത്തെ ചൊല്ലിയുണ്ടായ സംഘർഷമാണ് കടുത്ത ഭരണകൂട നടപടിയില്‍ കലാശിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ പ്രകോപനപരമായ വീഡിയോകള്‍ ഷെയര്‍ ചെയ്ത് സാമൂഹിക സന്തുലിതാവസ്ഥ തകര്‍ത്തവര്‍ ഒരു വശത്ത് ഭരണകൂടത്തിന്‍റെ ഒത്താശയില്‍ സുഖമായി കഴിയുകയും, ഇരകളുടെ കുടിലുകള്‍ തച്ചുതകര്‍ക്കുകയുമാണ് ചെയ്യുന്നതെന്ന് നൂഹിലെ എംഎൽഎയും കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി ഉപനേതാവുമായ അഫ്താബ് അഹമ്മദ് ആരോപിച്ചു. 'നൂഹിൽ തകരുന്നത് പാവപ്പെട്ടവരുടെ വീടുകൾ മാത്രമല്ല, സാധാരണക്കാരുടെ വിശ്വാസവും കൂടിയാണ്. ഒരു മാസത്തിന് മുമ്പത്തെ തിയ്യതി കുറിച്ച് നോട്ടീസ് നല്‍കിയാണ് ഇന്ന് വീടുകളും കടകളും തകർത്തതെന്ന് ഗ്രാമവാസികൾ പറയുന്നു. ഭരണ പരാജയങ്ങൾ മറച്ചുവെക്കാൻ സർക്കാർ തെറ്റായ നടപടിയാണ് സ്വീകരിക്കുന്നത്' - അഫ്താബ് അഹമ്മദ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചതായും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. സംഭവത്തിൽ പോലീസ് ഇതുവരെ 102 എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.