കൊല്‍ക്കത്ത: രാഹുല്‍ഗാന്ധിയെ 'യോഗ്യനാ'ക്കിയ സുപ്രീംകോടതി നടപടിയില്‍ സന്തോഷമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. രാഹുല്‍ഗാന്ധിക്ക് പാര്‍ലമെന്‍റ് അംഗത്വം തിരിച്ചു കിട്ടിയത് 'ഇന്ത്യ' മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിനു കരുത്തു പകരുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കോണ്‍ഗ്രസിന്‍റെയും രാഹുല്‍ ഗാന്ധിയുടെയും കടുത്ത വിമര്‍ശകയായിരുന്ന മമതയുടെ മനം മാറ്റം കോണ്‍ഗ്രസിനും ഇന്ത്യ ബ്ലോക്കിനും വലിയ ആശ്വാസമാണ് നല്‍കുന്നത്.
ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്തത്. വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ് വരുന്നത്. അയോഗ്യത നീങ്ങി എം.പി സ്ഥാനത്ത് തിരികെ എത്തുന്നതോടെ അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാനാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, രാഹുൽ എംപിയായി തിരികെ എത്തുന്നതോടെ കോൺഗ്രസിന് ഇനി ഇന്ത്യ സഖ്യത്തിലും മേൽക്കൈ ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. തന്നെ നേതാവായി കണക്കാക്കേണ്ട എന്ന് രാഹുൽ ഗാന്ധി ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും, അദ്ദേഹത്തെ തള്ളി മറ്റൊരാളെ നേതാവായി നിശ്ചയിക്കുന്നത് ഇന്ത്യ സഖ്യത്തിലും ഇനി ആശയക്കുഴപ്പത്തിന് കാരണമാകും. മോദിക്കെതിരെ രാഹുൽ എന്ന തലത്തിലേക്ക് മത്സരം മാറാൻ കോടതിയുടെ ഈ തീരുമാനം വഴിയൊരുക്കും. ഏകപക്ഷീയം എന്ന് മോദി കരുതിയ മത്സരം എന്തായാലും കടുക്കും. അദാനി വിഷയം ഇനിയും ഉയർത്താൻ രാഹുലിന് ഇതിലൂടെ കരുത്ത് കിട്ടുകയാണ്. ഇന്ത്യ സഖ്യത്തിലേക്ക് കൂടുതൽ പ്രാദേശിക നേതാക്കൾ നീങ്ങാനുള്ള സാധ്യത തള്ളാനാവില്ല. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള മത്സരത്തിലും കോൺഗ്രസിന് രാഹുലിൻറെ അയോഗ്യത നീങ്ങുന്നത് നേട്ടമാകും.