ശ്രീനഗർ: തന്നെയും പ്രധാന നേതാക്കളേയും കേന്ദ്ര സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയതായി കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയ 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ നാലാംവാര്‍ഷിക ദിനത്തില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ മെഹബൂബയുടെ ജമ്മുകശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അനുമതി തേടിയിരുന്നു. ഇതിന് അധികൃതര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് തന്നെ വീട്ടുതടങ്കലിലാക്കിയതെന്ന് മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. അടഞ്ഞുകിടക്കുന്ന ഗേറ്റിന്റെ ചിത്രങ്ങളും മുഫ്തി പങ്കുവച്ചു. പൊലീസ് ഓഫിസ് സീൽവച്ച് പൂട്ടിയതായി ഒമര്‍ അബ്ദുള്ളയുടെ പാര്‍ട്ടിയായ നാഷനൽ കോൺഫറൻസും വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കശ്മീര്‍ സമാധാനപരമാണെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദം പൊള്ളയാണെന്ന് ഇതോടെ വ്യക്തമായിക്കാണുമെന്നും മെഹ്ബൂബ പറഞ്ഞു. 370-ാം അനുച്ഛേദനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി വാദം കേട്ടുവരികയാണ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 2019 ഓഗസ്റ്റ് 5നാണ് അനുച്ഛേദം 370 റദ്ദാക്കി കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത്.