വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹരിയാനയിലെ നുഹിൽ "അനധികൃത കെട്ടിടങ്ങള്‍" പൊളിക്കുന്നതിന് തടയിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഹൈക്കോടതി വിധിയെത്തുടർന്ന് ബുൾഡോസർ നടപടി അവസാനിപ്പിക്കാൻ ഡെപ്യൂട്ടി കമ്മീഷണർ ധീരേന്ദ്ര ഖഡ്ഗത ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു. ആറ് പേര്‍ക്ക് ജീവൻ നഷ്ടപ്പെടുകയും വലിയ സാമ്പത്തിക നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് കോടതി സ്വമേധയാ കേസ് എടുത്തത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൊളിച്ചു നീക്കപ്പെട്ട 'അനധികൃത' കെട്ടിടങ്ങളെല്ലാം ഒരു വിഭാഗത്തിന്‍റെ മാത്രം പേരിലുള്ളതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളും കയ്യേറ്റ കേന്ദ്രങ്ങളും മാത്രമാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കുന്നതെന്ന് പതിവുപോലെ പ്രാദേശിക ഭരണകൂടം അറിയിച്ചു. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 350-ലധികം കുടിലുകളും 50-ലധികം കടകളുമാണ് പൊളിച്ചു നീക്കിയത്. തദ്ദേശീയരായ ആളുകളുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹരിയാനയിലെ നൂഹിൽ വിഎച്ച്പിയും ബജ്രംഗ്ദളും ചേര്‍ന്ന് സംഘടിപ്പിച്ച പദയാത്രക്ക് നേരെ കല്ലെറിഞ്ഞവര്‍ കയറിയിരുന്നതായി ആരോപിക്കപ്പെടുന്ന മൂന്ന് നിലയുള്ള ഹോട്ടല്‍ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് തകര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ 'അനധികൃത നിര്‍മ്മിതി'കള്‍ക്കെതിരെ നടപടിയാരംഭിച്ചത്. എന്നാല്‍, കലാപത്തിന് പിന്നിലെ സൂത്രധാരനെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ നുഹ് പൊലീസ് സൂപ്രണ്ട് പ്രതികരിച്ചത്.
അതിനിടെ, കര്‍ഫ്യൂ ലംഘിച്ച് നൂഹില്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. ഗുരുഗ്രാമിലെ തിഗ്ര്‍ ഗ്രാമത്തിലാണ് മഹാപഞ്ചായത്ത് നടന്നത്. മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്കെതിരെ സാമ്പത്തിക ബഹിഷ്കരണത്തിന് മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്. നൂഹിന്‍റെ ജില്ലാ പദവി നീക്കണമെന്നും മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു.