കൊച്ചി: അർധബോധാവസ്ഥയിലുള്ള സമയത്തെ ലൈംഗികബന്ധത്തിന് ഇരയുടെ അനുമതിയുണ്ടെന്ന് കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ കോളേജിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിയായ സീനിയർ വിദ്യാർത്ഥിക്ക് എറണാകുളത്തെ എസ്‌സി/എസ്ടി സ്പെഷ്യൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് ശരിവച്ചു കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നുവെന്നും പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതാണ് പരാതിക്ക് കാരണമെന്നുമായിരുന്നു പ്രതി മുൻകൂർ ജാമ്യം തേടി നൽകിയ ഹർജിയിൽ പറഞ്ഞത്. എന്നാല്‍, പ്രതി തന്ന കേക്കും വെള്ളവും കഴിച്ചതോടെ തന്റെ കാഴ്ച മങ്ങിയെന്നാണ് പെൺകുട്ടിയുടെ മൊഴി. 2022 നവംബർ 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ ലൈബ്രറിയിലേക്കു വിളിച്ചു വരുത്തിയ പ്രതി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയുമായിരുന്നു. പെണ്‍കുട്ടിക്ക് കേക്കും വെള്ളവും കൊടുത്തു. അർധബോധാവസ്ഥയിൽ പെൺകുട്ടിയെ കോളജിന്റെ മുകൾ നിലയിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണു കേസ്. ഭീഷണിപ്പെടുത്തി പിന്നീടും പലതവണ പീഡിപ്പിച്ചതായും ആരോപണമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പട്ടികജാതി–വർഗ അതിക്രമം തടയൽ നിയമം, ആവർത്തിച്ചുള്ള ലെംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെയുള്ളത്. എറണാകുളത്തെ പ്രത്യേക കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷന്‍റെ വാദങ്ൽങളില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തിയ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കീഴ്കോടതി നടപടിയിൽ തെറ്റില്ലെന്നും വ്യക്തമാക്കി.