മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയിൽ നിന്നുള്ള 20-ലധികം നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജമ്മു കശ്മീരിൽ വെച്ച് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലാണ് നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പരോക്ഷമായി അനുകൂലിച്ച് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം രംഗത്തുവന്നത് നേതാക്കളെ അങ്കലാപ്പിലാക്കിയിരുന്നു.
'കശ്മീരിലെ ഗ്രൌണ്ട് റിയാലിറ്റി അറിയാതെയാണ് ചിലര്‍ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർക്കുന്നത്' എന്നായിരുന്നു ആസാദിന്‍റെ പ്രസ്താവന. 'ഡിഎൻഎ മ്യൂട്ടേഷന്‍ എന്നാല്‍ എന്താണ് എന്നതിന്‍റെ ഏറ്റവുംവലിയ തെളിവാണ് ഗുലാം നബി ആസാദിന്റെ ഈ മലക്കം മറിച്ചില്‍' എന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. '2019 ആഗസ്ത് 5-ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ രാജ്യസഭയില്‍ അരങ്ങേറിയ വമ്പിച്ച പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആളാണ് ഗുലാം നബി ആസാദ്. എം പി സ്ഥാനം പോയിട്ടും ബിജെപിയുടെ ഔദാര്യത്തില്‍ ഡല്‍ഹിയിലെ ബംഗ്ലാവില്‍ തുടരുന്നതിനുള്ള പ്രത്യുപകാരമാണോ ഈ വാചാടോപം?' എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു. ഗുലാം നബി ആസാദിന് വേണ്ടി തനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തവരുൾപ്പെടെയാണ് ഇന്ന് രാവിലെ കോൺഗ്രസിൽ വീണ്ടും ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രജനി പാട്ടീൽ, ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ വികാർ റസൂൽ വാനി എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് പ്രധാന നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് തിരികെ എത്തിയത്. മുന്‍ ജെകെപിസിസി വൈസ് പ്രസിഡന്റ് ഹാജി അബ്ദുൾ റഷീദ് ദാര്‍ അടക്കം, ആസാദ് പാർട്ടി വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചതിന് ശേഷം കോൺഗ്രസ് വിട്ട് ആസാദിന്റെ പാർട്ടിയിൽ ചേർന്ന നിരവധി നേതാക്കൾ കോൺഗ്രസിൽ തിരിച്ചെത്തിയിട്ടുണ്ട്.