മാരി സെല്‍വരാജ് ചിത്രം മാമന്നനെ പ്രശംസിച്ച് മുന്‍ മന്ത്രി കെ കെ ശൈലജ. ജാതിമത വര്‍ഗീയതയെ അരക്കിട്ടുറപ്പിക്കാന്‍ വര്‍ഗീയവാദികള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തിയുളളതാണ് ചിത്രത്തിന്റെ പ്രമേയമെന്നും ജാതിബോധവും ഉച്ചനീചത്വ ബോധവും അത്തരത്തിലുളള വിവേചനങ്ങളുമെല്ലാം തുറന്നുകാട്ടുന്ന ചിത്രമാണ് മാമന്നനെന്നും കെ കെ ശൈലജ പറഞ്ഞു. വടിവേലുവും ഉദയനിധി സ്റ്റാലിനും കീര്‍ത്തി സുരേഷും അവരവരുടെ റോളുകള്‍ പ്രശംസാര്‍ഹമായി നിര്‍വഹിച്ചെന്നും മലയാളികളുടെ പ്രിയങ്കരനായ ഫഹദ് ഫാസില്‍ രത്‌നവേല്‍ എന്ന ജാതിക്കുശുമ്പനായ വില്ലനെ അവതരിപ്പിച്ച രീതി ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ടെന്നും ശൈലജ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കെ കെ ശൈലജയുടെ കുറിപ്പ്
കഴിഞ്ഞ ദിവസമാണ് 'മാമന്നൻ'കാണാൻ കഴിഞ്ഞത്. ഇന്ത്യയിൽ സമൂഹത്തെ ഏറ്റവും കൂടുതൽ വ്രണപ്പെടുത്തുന്നതും പിന്നോട്ട് നയിക്കുന്നതുമായ ഒന്നാണ് ജാതിവ്യവസ്ഥ. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ജാതിപരമായ വിവേചനങ്ങൾ തുടച്ചുനീക്കാൻ ഭരണാധികാരികൾ ശ്രമിച്ചില്ല. കേരളത്തിൽ നാം നടത്തിയ ബോധപൂർവ്വമായ ഇടപെടലുകൾ പ്രകടമായ ജാതിവിവേചനം ഇല്ലാതാക്കിയിട്ടുണ്ട്. എങ്കിലും മനുഷ്യമനസ്സുകളിൽ നിന്ന് ജാതിബോധവും ഉച്ചനീചത്വ ബോധവും പൂർണ്ണമായും പറിച്ചെറിയാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല.
മറ്റ് ചില സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന അതിക്രമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നാം ഏറെ മുന്നിലാണ്. ദളിത് സംവരണത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്ത് പ്രസിഡണ്ടുമാരെ ഓഫീസിൽ കസേരയിൽ ഇരിക്കാൻ അനുവദിക്കാത്ത സംഭവങ്ങൾ ഉത്തരേന്ത്യയിൽ ഉണ്ടായിട്ടുണ്ട്. അവർക്ക് അവകാശം അംഗീകരിച്ചുകിട്ടാൻ കോടതിയെ സമീപിക്കേണ്ടിവരുന്നു. അത്തരത്തിലുള്ള വിവേചനത്തെ തുറന്നുകാട്ടുന്ന പ്രമേയമാണ് മാരിശെൽവരാജ് മാമന്നനിലൂടെ അവതരിപ്പിക്കുന്നത്. ഉദയനിധി സ്റ്റാലിനും വടിവേലുവും കീർത്തി സുരേഷും അവരുടെ റോളുകൾ പ്രശംസാർഹമായി നിർവ്വഹിച്ചു. മലയാളികളുടെ പ്രിയങ്കരനായ ഫഹദ് ഫാസിൽ രത്നവേൽ എന്ന ജാതിക്കുശുമ്പനായ വില്ലനെ അവതരിപ്പിച്ച രീതി ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്.
ജാതിമതവർഗീയതയെ അരക്കിട്ടുറപ്പിക്കാൻ വർഗ്ഗീയവാദികൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയം
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക