കൊച്ചി: ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞതിന്റെ പേരില്‍ വേട്ടയാടപ്പെട്ട പൊതുപ്രവര്‍ത്തകനാണ് താനെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. രൂക്ഷമായ ആക്രമണമാണ് താന്‍ നേരിട്ടതെന്ന് പറഞ്ഞ ഷംസീർ, കേരളം പോലൊരു സംസ്ഥാനത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഒരു പൊതുപ്രവര്‍ത്തകന് പറയാന്‍ സാധിക്കില്ലെന്ന അവസ്ഥയുണ്ടായാല്‍ എങ്ങോട്ടാണ് കേരളത്തിന്റെ പോക്കെന്നും ചോദിച്ചു. സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരളത്തില്‍ വീണ്ടും ഒരു നവോത്ഥാന പ്രസ്ഥാനം ആരംഭിക്കേണ്ടിയിരിക്കുന്നു. ചില കാര്യങ്ങള്‍ വിളിച്ചുപറയുമ്പോള്‍ ആക്രമിക്കപ്പെടുന്നു. ചില സത്യങ്ങള്‍ തുറന്നുപറയുമ്പോള്‍ വേട്ടയാടപ്പെടുന്നു. ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു. ഇന്ത്യയില്‍ ഇന്ന് കാണുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. അങ്ങനെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ പറഞ്ഞ പരാമര്‍ശത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ട പൊതുപ്രവര്‍ത്തകനാണ് ഞാന്‍'- എ എന്‍ ഷംസീര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂലൈ 21-ന് കുന്നത്തുനാട് ജിഎച്ച്എസ്എസില്‍ നടന്ന വിദ്യാജ്യോതി പരിപാടിയില്‍ സ്പീക്കര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഗണപതിയും പുഷ്പകവിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്താണ്. ഹിന്ദുത്വ കാലഘട്ടത്തില്‍ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. എ ഐ കാലഘട്ടത്തില്‍ ഇതൊക്കെ വെറും മിത്തുകളാണ് എന്നായിരുന്നു എ എന്‍ ഷംസീര്‍ പറഞ്ഞത്. സ്പീക്കറുടെ പരാമര്‍ശങ്ങള്‍ വലിയ വിവാദമാവുകയും യോജിച്ചും വിയോജിച്ചും പ്രതികരണങ്ങളുയരുകയും ചെയ്തിരുന്നു.