ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ഞാന്‍ വർഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവർക്കുമറിയാം. കയ്യേറ്റം ബോധ്യപ്പെട്ട അന്നുമുതല്‍ നിജസ്ഥിതി രാജ്യത്തെ ജനങ്ങളോട് ബോധ്യപ്പെടുത്താന്‍ മോദിയോട് ഞാന്‍ ആവശ്യപ്പെടുന്നുണ്ട്. അപ്പോഴെല്ലാം, ഒരിഞ്ചു ഭൂമിയും ലഡാക്കിൽ നമുക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന പച്ചക്കള്ളമാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇപ്പോഴിതാ ചൈന മാപ്പും പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇനിയെങ്കിലും പ്രധാനമന്ത്രി വാ തുറക്കണം, മറുപടി പറയണം' - രാഹുല്‍ഗാന്ധി പറഞ്ഞു.
ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മാപ്പ് പ്രസിദ്ധീകരിച്ച സംഭവത്തില്‍ നയതന്ത്ര ചാനൽ വഴി ചൈനയോട് ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്താനിരിക്കെയാണ് രാജ്യത്തിന്‍റെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി ഔദ്യോഗിക ഭൂപടമിറക്കി ചൈനയുടെ പ്രകോപനം.
വരാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് കടന്നുകയറ്റത്തെ സംബന്ധിച്ച് അംഗരാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 'ചൈന ഇന്ത്യയോട് കാണിക്കുന്ന അതിക്രമങ്ങൾ ആഗോളതലത്തിൽ തുറന്നുകാട്ടാനുള്ള മറ്റൊരു അവസരമാണ് ജി 20 ഉച്ചകോടി. 2,000 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. അത് തിരിച്ചുപിടിക്കാന്‍ എന്തു ചെയ്തുവെന്നാണ് മോദി ആദ്യം പറയേണ്ടത്' - കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.