ഡല്‍ഹി: ലോക്‌സഭയില്‍ എംപിമാര്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് എംപിമാര്‍ക്ക് ഭരണഘടനയുടെ കോപ്പി നല്‍കിയത്. മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍നിന്ന് നീക്കം ചെയ്തുവെന്നത് ഗുരുതരമായ കാര്യമാണെന്നും ഇത് ആശങ്കയുണര്‍ത്തുന്നതാണെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഇന്നലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഞങ്ങള്‍ നടന്നുനീങ്ങുമ്പോള്‍ കൈവശമുണ്ടായിരുന്ന ഭരണഘടനയില്‍ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഉണ്ടായിരുന്നില്ല. ഈ രണ്ട് വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയില്ലെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കേന്ദ്രസര്‍ക്കാർ തന്ത്രപൂര്‍വ്വം വരുത്തിയ മാറ്റമാണത്'-അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഇന്നലെ തന്നെ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കാന്‍ തീരുമാനിച്ചിരുന്നെന്നും അതിനുളള അവസരം പോലും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് 28-നാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസം പുതിയ മണ്ഡലത്തിലാണ് നടന്നത്.