സിക്കിമിൽ മിന്നൽ പ്രളയം. ലൊനാക് തടാക പ്രദേശത്തുണ്ടായ മേഘ വിസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കം ഉണ്ടായി. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതോടെ നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ചിലയിടങ്ങളിൽ 20 അടി വരെ ജലനിരപ്പുയർന്നു. പ്രളയത്തിൽ സൈനിക ക്യാമ്പ് മുങ്ങി. ഒഴുക്കിൽപ്പെട്ട് 23 സൈനികരെ കാണാതായെന്ന് പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു. കാണാതായവർക്കായി സൈന്യം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി സിക്കിമിലും വടക്കൻ ബംഗാളിന്റെ ചില ഭാഗങ്ങളിലും നാല് എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ഒരു എൻഡിആർഎഫ് ടീം സിക്കിമിലെ സിങ്താമിലും ഓരോന്ന് വീതം പശ്ചിമ ബംഗാളിലെ കലിംപോങ്, കുർസിയോങ്, ജൽപായ്ഗുരി എന്നിവിടങ്ങളിലുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മൂന്ന് സിവിലിയൻ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എത്രപേരെ കാണാതായി എന്ന് വ്യക്തമായിട്ടില്ല. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകർന്നു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ഭരണകൂടം മുൻകരുതൽ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി.
നദീതീരത്തുനിന്ന് ആളുകൾ മാറണമെന്ന് സിക്കിം സർക്കാര്‍ ജനങ്ങൾക്ക് നിര്‍ദേശം നൽകി. സംസ്ഥാനത്ത് 2400ഓളം വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ജൂണിൽ വടക്കൻ സിക്കിമിലെ പെഗോങ് മേഖലയില്‍ കനത്ത മഴയേത്തുടർന്ന് പ്രളയം ഉണ്ടായിരുന്നു.