ലക്‌നൗ: ജയ്പ്രകാശ് നാരായണന്റെ ജന്മദിനാഘോഷത്തിനിടെ ജെപിഎന്‍ഐസിയില്‍ (ജയ്പ്രകാശ് നാരായണന്‍ ഇന്റര്‍നാഷണല്‍ സെന്റര്‍) നാടകീയ രംഗങ്ങള്‍. മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന് ജെപിഎന്‍ഐസിയില്‍ കടക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അഖിലേഷിന് അനുമതി നിഷേധിച്ചത്. ഇതോടെ അഖിലേഷ് യാദവ് എസ് പി പ്രവര്‍ത്തകര്‍ക്കൊപ്പം മതില്‍ ചാടി അകത്തേക്ക് കടക്കുകയായിരുന്നു. പൊലീസ് പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ബലപ്രയോഗം നടത്തേണ്ടിവന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2016-ല്‍ യുപി മുഖ്യമന്ത്രിയായിരിക്കെ അഖിലേഷ് യാദവ് തന്നെയാണ് ജയ്പ്രകാശ് നാരായണന്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തത്. മതില്‍ച്ചാടി അകത്തുകടന്ന അഖിലേഷ് ജയ്പ്രകാശ് നാരായണന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് മടങ്ങിയത്. താന്‍ ജെപിഎന്‍ഐസിയില്‍ പ്രവേശിക്കുന്നത് തടയാന്‍ പൊലീസിനെ നിയോഗിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
'എന്നെ തടയാന്‍ ശ്രമിച്ചത് ആരാണെന്ന് ജനങ്ങളറിയണം. ജെപിഎന്‍ഐസിയുടെ ഉദ്ഘാടനത്തിന് മുലായം സിംഗ് യാദവ് ഇവിടെ വന്നത് എന്റെ ഓര്‍മ്മയിലുണ്ട്. ഒരു സോഷ്യലിസ്റ്റ് നേതാവിന് വേണ്ടി നിര്‍മ്മിച്ച മ്യൂസിയമാണിത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് ജനങ്ങള്‍ക്ക് പ്രചോദനമുള്‍ക്കൊളളാന്‍ കഴിയും. അവർ ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ്'- അഖിലേഷ് യാദവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.