ഐസോൾ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ അഞ്ച് സംസ്ഥാനങ്ങളിലും പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ച് കോൺഗ്രസ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് മിസോറാമിലെത്തും. രണ്ടുദിവസത്തെ പ്രചാരണത്തിനായാണ് രാഹുൽ മിസോറാമിലെത്തുന്നത്. രാവിലെ 11 മണിയോടെ തലസ്ഥാനമായ ഐസോളിൽ ഭാരത് ജോഡോ യാത്ര മാതൃകയിൽ പദയാത്ര നടത്തും. ചന്മാരി മുതൽ ട്രഷറി സ്‌ക്വയർ വരെ രണ്ടരക്കിലോമീറ്ററാണ് രാഹുൽ പദയാത്ര നടത്തുകയെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. ജനങ്ങളുമായി സംവദിക്കാനും അവരുടെ പ്രശ്‌നങ്ങൾ അറിയാനുമാണ് യാത്ര.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടർന്ന് പാർട്ടി നേതൃത്വത്തെ കണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തും. മിസോറാമിന്റെ തെക്കുഭാഗമായ ലംഗ്‌ലേരി കേന്ദ്രീകരിച്ചും ഭാരത് ജോഡോ യാത്ര മാതൃകയിൽ പദയാത്ര നടത്തുമെന്നും റിപ്പോർട്ടുണ്ട്. 18-ന് സംസ്ഥാനത്തുനിന്ന് മടങ്ങുന്നതിനു മുൻപ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണും. അതേസമയം, രാഹുലിന്റെ സന്ദർശനം കോൺഗ്രസ് പ്രവർത്തകരെ സ്വാധീനിക്കാം എന്നാൽ മിസോറാമിലെ ജനങ്ങളെ സ്വാധീനിക്കില്ലെന്ന് മുഖ്യമന്ത്രി സോറാംതംഗ പറഞ്ഞു. നാൽപ്പതംഗ നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് നവംബർ ഏഴിനാണ് നടക്കുക. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.