ജയ്പൂർ: രാജസ്ഥാനിൽ സർക്കാരിനെ ആര് നയിക്കണമെന്ന് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും കോൺഗ്രസ് ഹൈക്കമാൻഡും തീരുമാനിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും ബിജെപിയിലാണ് ചേരിതിരിവുകളും പിരിമുറുക്കങ്ങളും അടിപിടിയുമൊക്കെ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവിയോടായിരുന്നു പൈലറ്റിന്റെ പ്രതികരണം.
സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിപദത്തിനായി അവകാശവാദമുയർത്തുമോ എന്ന ചോദ്യത്തിന്, 'കഴിഞ്ഞതെല്ലാം മറക്കണമെന്നും പൊറുക്കണമെന്നും എന്നോട് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു. ഞാനത് അനുസരിച്ചു. ഞങ്ങൾ ഒരുമിച്ച് നിന്ന് കോൺഗ്രസിനെ വിജയിപ്പിക്കും. അതിനുശേഷം, ആരാണ് സർക്കാരിനെ നയിക്കേണ്ടതെന്നതടക്കമുളള കാര്യങ്ങള്‍ എംഎൽഎമാരും നേതൃത്വവും തീരുമാനിക്കും'-എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ താൻ തയാറാണ്, എന്നാൽ ഈ പദവി തന്നെ വിട്ട് പോകില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്ത് കൊണ്ടുവന്ന വികസനങ്ങള്‍ മുൻനിർത്തിയാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. '2018-ൽ കോൺഗ്രസ് പ്രതിപക്ഷത്തുനിന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത്തവണ അഞ്ച് വർഷത്തെ വികസനങ്ങളെ മുൻനിർത്തിയാണ് ഞങ്ങൾ തെരഞ്ഞടുപ്പിനെ നേരിടുന്നത്. പ്രത്യേകിച്ച് ഗ്രാമങ്ങളിൽ കൊണ്ടുവന്ന വികസനം. ജനങ്ങൾ എല്ലാം നേരിൽ കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്തവണ രാജസ്ഥാന്റെ തെരഞ്ഞെടുപ്പ് പാരമ്പര്യം മാറ്റിമറിക്കും. ചരിത്ര വിജയമാണ് മുന്നിൽ കാണുന്നത്'- പൈലറ്റ് കൂട്ടിച്ചേർത്തു.