ഭോപ്പാൽ: ജാതി സെൻസസിനെ എക്സറേയുമായി താരതമ്യം ചെയ്ത രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ച് സമാജ് വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ്. മദ്യപ്രദേശിലെ ബഹോറിബാദിലെ റാലിക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. 'എം ആർ ഐയും സി ടി സ്കാനും പോലുള്ള സാങ്കേതികവിദ്യകൾ ഉള്ളപ്പോൾ എന്തിനാണ് എക്സറേ' എന്നാണ് അഖിലേഷ് യാദവ് ചോദിക്കുന്നത്.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് മധ്യപ്രദേശിലെ സത്നയിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പിന്നാക്കക്കാരുടെ കൃത്യമായ കണക്ക് വെളിപ്പെടുത്തിയാൽ അതിനനുസരിച്ച് അവരുടെ ക്ഷേമത്തിന് കർമ്മ പദ്ധതികൾ രൂപീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസ് ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെടുന്നത് തന്നെ വിചിത്രമാണെന്നാണ് അഖിലേഷ് യാദവിന്റെ വാദം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'സ്വാതന്ത്ര്യത്തിനു ശേഷം ജാതി സെൻസസ് നിർത്തലാക്കിയവരാണ് കോൺഗ്രസ്. സമാജ് വാദി പാർട്ടി അധികാരത്തിലെത്തിയാൽ 3 മാസം കൊണ്ട് ജാതി സെൻസസ് നടപ്പിലാക്കും. എല്ലാവർക്കും ആധാർ കാർഡ് ഉള്ളത് കൊണ്ട് ആവശ്യമുള്ള ഡാറ്റ ലഭ്യമാണ്'- അഖിലേഷ് യാദവ് പറഞ്ഞു. മധ്യപ്രദേശിൽ അധികാരത്തിലിരുന്നപ്പോൾ കോൺഗ്രസോ ബിജെപിയോ പാവങ്ങൾക്കും കർഷകർക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസ് അടക്കം എല്ലാ പ്രതിപക്ഷ പർട്ടികളും ജാതി സെൻസസിനെ അനുകൂലിച്ചിരുന്നു. മധ്യപ്രദേശിൽ സമാജ് വാദി പർട്ടിയുടെ സിറ്റിങ് സീറ്റിലുൾപ്പെടെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെയാണ് അഖിലേഷ് യാദവ് കോൺഗ്രസിനെതിരെ രംഗത്ത് വന്നത്. അതോടെ ഇന്ത്യ മുന്നണിയും സമാജ് വാദി പർട്ടിയും തമ്മിലുള്ള ബന്ധം വഷളായി. വരാനിരികുന്ന ദേശീയ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മഹാ പ്രതിപക്ഷ സഖ്യമായി തുടരില്ല എന്ന സൂചനയാണ് അഖിലേഷ് യാദവിന്റെ പ്രസ്താവനകളിൽ നിന്നും വ്യക്തമാവുന്നത്.