കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രാക്ടീസ് ജേഴ്‌സിയുടെ നിറം കാവിയാക്കിയതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തിനാകെ കാവി നിറം നല്‍കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു. രാജ്യം എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുളളതാണെന്നും അത് ഏതെങ്കിലും ഒരു പാര്‍ട്ടിക്കുമാത്രം അവകാശപ്പെട്ടതല്ലെന്നും മമത പറഞ്ഞു. നോര്‍ത്ത് കൊല്‍ക്കത്തയിലെ പോസ്റ്റാ ബസാറില്‍ നടന്ന ജഗദ്ധാത്രി പൂജയുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
'ബിജെപി രാജ്യത്തിനാകെ കാവി നിറം നല്‍കുകയാണ്. നമ്മുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. അവര്‍ ലോക ചാമ്പ്യന്മാരാകുമെന്ന് വിശ്വസിക്കുന്നുമുണ്ട്. എന്നാല്‍ ബിജെപി അവര്‍ക്ക് കാവി നിറം നല്‍കുകയാണ്. നമ്മുടെ കളിക്കാര്‍ കാവി നിറത്തിലുളള ജേഴ്‌സിയണിഞ്ഞാണ് പ്രാക്ടീസ് ചെയ്യുന്നത്. അവര്‍ നേരത്തെ നീല ജേഴ്‌സിയായിരുന്നു ധരിച്ചിരുന്നത്. മെട്രോ സ്‌റ്റേഷനുകള്‍ക്കും അവര്‍ കാവി നിറം നല്‍കുകയാണ്. ഇത് ഒട്ടും അംഗീകരിക്കാനാവില്ല'- മമതാ ബാനര്‍ജി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഒരിക്കല്‍ മായാവതി സ്വന്തം പ്രതിമ സ്ഥാപിച്ചതിനെക്കുറിച്ച് ഞാന്‍ കേട്ടിരുന്നു. ഇപ്പോഴത് സാധാരണമായിരിക്കുന്നു, എല്ലാം 'നമോ' യുടെ പേരിലാണ്. ഇത്തരം നാടകങ്ങള്‍ എപ്പോഴും ഗുണം ചെയ്യണമെന്നില്ല. അധികാരം വരികയും നഷ്ടപ്പെടുകയും ചെയ്യാം'- മമതാ ബാനർജി കൂട്ടിച്ചേര്‍ത്തു.