ഉത്തരകാശി: ഉത്തരകാശിയിലെ സില്‍ക്യാരയില്‍ തുരങ്കത്തിലകപ്പെട്ട 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയത്തിനടുത്ത്. തെഴിലാളികളുടെ അടുത്തേക്ക് എത്താന്‍ ഇനി 2 മീറ്റര്‍ കൂടി തുരന്നാല്‍ മതിയെന്ന് അധികൃതര്‍ അറിയിച്ചു. ആകെ 57 മീറ്റർ ആയിരുന്നു തെഴിലാളികളുടെ അടുത്തേക്ക് എത്താനുള്ള ദൂരം അതിൽ 55 മീറ്റർ ദൂരം പിന്നിട്ടുകഴിഞ്ഞു. വലിയ താമസമില്ലാതെ അടുത്തെത്തി മുഴുവൻ പേരെയും സുരക്ഷിതരായി പുറത്തെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാസംഘം.
'കഴിഞ്ഞ ദിവസം രാത്രി രക്ഷാ ദൌത്യം നല്ല രീതിയില്‍ നടന്നു. തുരങ്കത്തിനുള്ളില്‍ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് ശുഭകരമാണ്. കുടുങ്ങിയ 41 പുരുഷന്മാരെ ഓരോരുത്തരായി പുറത്തെത്തിക്കാനാണ് ശ്രമം. ഒരാളെ പുറത്തെത്തിക്കാന്‍ 3 മുതല്‍ 5 മിനുട്ട് വരെ എടുത്തേക്കാം. എല്ലാവരേയും ഇന്നുതന്നെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്' -രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന മൈക്രോ ടണലിങ്ങ് വിദഗ്ധന്‍ ക്രിസ് കൂപ്പര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുരങ്കത്തിൽ കുടുങ്ങിയ ഓഗര്‍ യന്ത്രത്തിന്റെ ബ്ലേഡുകള്‍ പൂർണ്ണമായും നീക്കിയ ശേഷമാണ് രക്ഷാപ്രവർത്തനം അതിവേഗത്തിൽ പുനരാരംഭിച്ചത്. ഇന്ത്യന്‍ സൈന്യവും തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിന്‍റെ ഭാഗമായിട്ടുണ്ട്. ഓഗര്‍ മെഷീന്റെ ഭാഗങ്ങള്‍ നീക്കംചെയ്തത് സൈനികരാണ്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തിയിരുന്നു. 57 മീറ്ററോളം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും ഉടന്‍തന്നെ ലക്ഷ്യത്തിലെത്താമെന്ന പ്രതീക്ഷയിലാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തുരങ്കത്തില്‍നിന്ന് പുറത്തെത്തിച്ചാല്‍ ഉടന്‍ ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റും. ഇതിനുള്ള ആംബുലന്‍സുകളും ഡോക്ടര്‍മാരും ഉള്‍പ്പെടെ തുരങ്കത്തിനുപുറത്ത് സജ്ജമാണ്.