കൊച്ചി: കൊല്ലം ഓയൂരില്‍ കാണാതായ ആറുവയസുകാരി അബിഗേൽ സാറ എന്ന പെൺകുട്ടിയെ കണ്ടെത്തിയതിനുപിന്നാലെ മാധ്യമങ്ങളെ പ്രശംസിച്ച് നടൻ ഷെയ്ൻ നിഗം. കേരളം ഉറ്റുനോക്കിയ സന്തോഷ വാർത്ത വന്നുവെന്നും അബിഗേലിനെ കൊല്ലത്ത് വെച്ച് തിരിച്ച് കിട്ടിയെന്നും നടൻ പറഞ്ഞു. കുട്ടിയെ കണ്ടെത്തിയതില്‍ മാധ്യമങ്ങൾ സുപ്രധാന പങ്കാണ് വഹിച്ചതെന്നും ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു.
"രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളത്. കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ല. കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകൽ ഇത്രയും പോലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ അവർ എത്തിയത് ആശങ്ക ഉളവാക്കുന്നു. സന്തോഷ വാർത്തയോടൊപ്പം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടെ."- ഷെയ്ൻ നിഗം ഫേസ്ബുക്കിൽ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ വൈകുന്നേരം കൊല്ലം ഓയൂരിലെ വീടിനു സമീപത്തുവെച്ചാണ് കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് കൊല്ലം ആശ്രാമം മൈതാനത്ത് എസ്എൻ കോളജ് വിദ്യാർഥികൾ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ മൈതാനത്ത് ഇരുത്തിയതിനു ശേഷം കൂടെയുണ്ടായിരുന്ന സ്ത്രീ ഓടിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷി പറഞ്ഞു.