ഡല്‍ഹി: തൃണമൂൽ കോൺഗ്രസ് എം പി കല്യാൺ ബാനർജി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ അനുകരിച്ച സംഭവത്തില്‍ പ്രതികരണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോണ്‍ഗ്രസ് നേതാവുമായ മമത ബാനർജി. രാഹുൽ ഗാന്ധി വീഡിയോ ചിത്രീകരിച്ചില്ലായിരുന്നെങ്കില്‍ മാധ്യമങ്ങള്‍ ഈ സംഭവം അറിയില്ലായിരുന്നുവെന്നും അനുകരണത്തിലൂടെ ജഗദീപ് ധൻകറിനെ അപമാനിക്കുകയായിരുന്നില്ല കല്യാൺ ബാനർജിയുടെ ഉദ്ദേശമെന്നും മമത പറഞ്ഞു. തങ്ങള്‍ക്ക് എല്ലാവരോടും ബഹുമാനം മാത്രമേ ഉള്ളൂവെന്നും അവർ വ്യക്തമാക്കി.
പാര്‍ലമെന്റിൽ നിന്ന് നൂറിലധികം എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധിക്കവെയാണ് കല്യാൺ ബാനർജി ജഗദീപ് ധൻകറിനെ അനുകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവുമടക്കമുള്ളവര്‍ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, പാര്‍ലിമെന്‍റ്റില്‍ എംപിമാരെ കൂട്ടമായി സസ്പെൻഡ് ചെയ്തതിൽ മാധ്യമങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ആകെയുള്ള 150 പ്രതിപക്ഷ എംപിമാരിൽ 143 പേരെ പുറത്താക്കി, അദാനി വിഷയത്തിലും റാഫേൽ വിഷയത്തിലും ചര്‍ച്ചയില്ല, തൊഴിലില്ലായ്മയെ കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ല. മിമിക്രിയാണ് ചർച്ച എന്നായിരുന്നു രാഹുൽ ഗാന്ധിയുടേ മറുപടി.
മനപ്പൂർവം ജഗദീപ് ധൻകറിനെ വേദനിപ്പിക്കാനോ അപമാനിക്കാനോ ശ്രമിച്ചിട്ടില്ലെന്നാണ് കല്യാൺ ബാനർജിയുടെ വിശദീകരണം. സസ്പെൻഡ് ചെയ്ത എംപിമാർ പാര്‍ലിമെന്‍റ്റിന് പുറത്ത് പ്രതിഷേധിക്കുകയാണെങ്കില്‍ ഉപരാഷ്ട്രപതി എങ്ങനെ സംസാരിക്കുമെന്നും ആംഗ്യം കാണിക്കുമെന്നുമാണ് കല്യാണ്‍ ബാനർജി അനുകരിച്ചത് കാണിച്ചത്.