കോഴിക്കോട്: വയനാട്ടുകാർ ഏറെ നാളായി കാത്തിരിക്കുന്ന വയനാട് തുരങ്കപാതയുടെ നിര്‍മ്മാണ പ്രവർത്തനം തടസ്സങ്ങളൊന്നും ഇല്ലെങ്കില്‍ ഈ വർഷം തുടങ്ങുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആനക്കാംപൊയിൽ -കല്ലാടി- മേപ്പാടി റൂട്ടിലൂടെയാണ് തുരങ്കം നിര്‍മ്മിക്കുന്നത്. ഇതിനായുള്ള ടെൻഡർ നടപടി ക്രമങ്ങള്‍ ആരംഭിക്കാൻ സാധിച്ചെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. വയനാട് ചുരം റോഡിലെ ആറ്, ഏഴ്, എട്ട് എന്നീ വളവുകളിലെ സംരക്ഷണ ഭിത്തി പുതുക്കി പണിയുന്നതിന് 40.70 കോടി രൂപയുടെ പദ്ധതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദമായ പദ്ധതിരേഖ തയാറാക്കി വരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കൂടാതെ ചുരം ഒഴികെയുള്ള ഭാഗം നാലു വരി പാതയായി വികസിപ്പിക്കാനുള്ള പദ്ധതിയും പൊതുമരാമത്ത് വകുപ്പ് ഉപരിതലഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. രണ്ട് ബദൽ പാതകളുടെ ചർച്ചകളും പുരോഗമിക്കുന്നുണ്ട്. പൂഴിത്തോട് -പടിഞ്ഞാറേത്തറ പാതയും ചിപ്പിലത്തോട് -മരുതിലാവ് -തളിപ്പുഴ ചുരം പാതയും ഉടന്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഈ രണ്ടു പാതയിലും വനഭൂമി തടസമായതിനാല്‍ പരിഹരിക്കാന്‍ വനം വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി.
കോഴിക്കോട് വയനാട് ജില്ലകളിലായാണ് പൂഴിത്തോട് -പടിഞ്ഞാറേത്തറ പാത വരുന്നത്. കോഴിക്കോട് 10.6 കിലോമീറ്ററും വയനാട്ടിൽ 18.2കിലോമീറ്ററും ഉൾപ്പെട്ട് 28.8 കിലോമീറ്റർ ദൂരം. നവകേരള സദസ്സിൽ ഈ പാത സംബന്ധിച്ച നിർദേശങ്ങൾ വന്നിരുന്നു. തുടര്‍ന്ന് ഇത് പരിശോധിക്കാൻ മുഖ്യമന്ത്രി പ്രത്യേകം നിർദേശിച്ചു. പൂഴിത്തോടുനിന്നുള്ള വനമേഖലയിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം 23ന് സ്ഥലപരിശോധന നടത്തിയിരുന്നു. തുടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.