കൊൽക്കത്ത: സിപിഎമ്മുമായി ഒത്തുപോകാനാണ് തീരുമാനമെങ്കില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും വിട്ട് നല്‍കില്ലെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. കോണ്‍ഗ്രസ് സിപിഎമ്മുമായി ചേര്‍ന്നാല്‍ സംസ്ഥാനത്ത് ബിജെപി ശക്തിപ്പെടുമെന്ന് മമത ആരോപിച്ചു. മാൾഡയിലും മുർഷിദാബാദിലും നടന്ന പരിപാടികളിൽ സംസാരിക്കുകയായിരുന്നു മമത. 'സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും വിട്ട് നല്‍കില്ല. സിപിഎം ബംഗാളിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ഞാൻ മറന്നിട്ടില്ല. സിപിഎമ്മിനോടും അവരെ പിന്തുണക്കുന്നവരോടും ഞാൻ ക്ഷമിക്കില്ല'. മമത പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഹുൽ ഗാന്ധിയുടെ കാറിന് നേരെ കല്ലേറുണ്ടായ സംഭവം അന്വേഷിച്ചുവെന്നും അത് നടന്നത് ബംഗാളിലല്ല മറിച്ച് ബിഹാറിലെ കതിഹാറിനടുത്താണെന്ന് കണ്ടെത്തിയെന്നും മമത വ്യക്തമാക്കി. ഇന്ത്യാ സഖ്യ സാധ്യത തള്ളിക്കളഞ്ഞതിന് പിന്നാലെ ലോകസഭ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളിലും ടി എം സി ഒറ്റക്ക് മത്സരിക്കുമെന്ന് മമത പ്രഖ്യാപിച്ചിരുന്നു. ബംഗാൾ നിയമസഭയിൽ ഒരു സീറ്റ് പോലും ഇല്ലാത്ത കോണ്‍ഗ്രസിന് താന്‍ രണ്ട് സീറ്റ് വാഗ്ദാനം ചെയ്തുവെന്നും പക്ഷേ അവര്‍ക്ക് കൂടുതല്‍ വേണമായിരുന്നുവെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് ബംഗാളില്‍ 42 സീറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടാല്‍ അത് ബിജെപിയ്ക്ക് സംസ്ഥാനത്ത് സ്ഥാനം കൊടുക്കുന്നതു പോലെയാകും. ഇത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണ്ടിരുന്നതായും മമത കൂട്ടിച്ചേര്‍ത്തു.
തൃണമൂൽ കോൺഗ്രസിന് മാത്രമേ സംസ്ഥാനത്തു ബിജെപിക്കെതിരെ പോരാടാനുള്ള ശേഷിയുള്ളൂവെന്നും മമത വ്യക്തമാക്കി. തൃണമൂലുമായി ചർച്ച തുടരുകയാണെന്നും മമതയുമായി നല്ല ബന്ധമാണുള്ളതെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.