ഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സമാജ് വാദി പാർട്ടിയെ യാത്രയിലേക്ക് ക്ഷണിച്ചത്. ഫെബ്രുവരി 16-ന് നടക്കാനിരിക്കുന്ന പൊതു റാലിയില്‍ പങ്കെടുക്കാനും ക്ഷണമുണ്ട്. ക്ഷണം സ്വീകരിച്ചെന്നും അമേഠിയിലോ റായ്ബറേലിയിലോ വെച്ച് നടക്കുന്ന യാത്രയില്‍ പങ്കെടുക്കാമെന്നും അഖിലേഷ് യാദവ് അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് പിന്നാലെ അഖിലേഷ് യാദവും ഭാരത് ജോഡോ യാത്രയ്ക്ക് ക്ഷണം ലഭിച്ചില്ലെന്ന് പരാതി ഉന്നയിച്ചിരുന്നു. പല വലിയ പരിപാടികള്‍ക്കും തങ്ങളെ ക്ഷണിക്കാറില്ലെന്നായിരുന്നു അഖിലേഷിന്റെ ആരോപണം. അഖിലേഷ് യാദവിന്റെ ആരോപണത്തെ തുടര്‍ന്ന് 'ഇന്ത്യ' മുന്നണിയില്‍ അഭിപ്രായ ഭിന്നതയും പിളര്‍പ്പും നിലനില്‍ക്കുന്നുണ്ട് എന്ന തരത്തിൽ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ യുപിയിലെ യാത്രയുടെ റൂട്ട് തയ്യാറാകുന്നതെ ഉള്ളു എന്നും അതിന് ശേഷം ക്ഷണിക്കുമെന്നുമായിരുന്നു കോണ്‍ഗ്രസിന്‍റെ വിശദീകരണം.
ഇന്ത്യ മുന്നണിയില്‍ നിന്ന് സമാജ് വാദി പാർട്ടി യാത്രയിൽ പങ്കെടുക്കുന്നത് സഖ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.