ഡല്‍ഹി: എന്‍സിപി ശരത് പവാര്‍ പക്ഷത്തിന് പുതിയ പേര് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ശരത്ചന്ദ്ര പവാര്‍ എന്നാണ് പുതിയ പേര്. അജിത് പവാര്‍ നേതൃത്വം നല്‍കുന്നതാണ് യഥാര്‍ത്ഥ എന്‍സിപിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നമായ ക്ലോക്കും അജിത് പവാര്‍ പക്ഷത്തിന് അനുവദിച്ച കമ്മീഷന്‍, പുതിയ പേരും ചിഹ്നവും സമര്‍പ്പിക്കാന്‍ ശരത് പവാര്‍ പക്ഷത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇരുപക്ഷത്തിന്റെയും വാദം കേട്ടതിനുശേഷമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ആറ് മാസത്തിനുളളില്‍ പത്തുതവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം കേട്ടത്. ഒടുവില്‍ തങ്ങളാണ് യഥാര്‍ത്ഥ എന്‍സിപിയെന്ന അജിത് പവാര്‍ പക്ഷത്തിന്റെ വാദം അംഗീകരിക്കുകയായിരുന്നു. ലെജിസ്ലേറ്റീവ് മെജോറിറ്റി കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അജിത് പവാര്‍ പക്ഷമാണ് യഥാര്‍ത്ഥ എന്‍സിപി എന്ന നിഗമനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തിച്ചേര്‍ന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2023 ജൂലൈ രണ്ടിനാണ് അജിത് പവാറും എട്ട് എന്‍സിപി എംഎല്‍എമാരും ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവും ലഭിച്ചു. അതേസമയം, പേരും ചിഹ്നവും അജിത് പവാർ പക്ഷത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരത് പവാർ പക്ഷം വ്യക്തമാക്കിയിട്ടുണ്ട്.