ഛണ്ഡീഗഢ്: സംയുക്ത കിസാൻ മോർച്ചയുടെ രാഷ്ട്രീയേതര വിഭാഗം പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ച് കണക്കിലെടുത്ത് കനത്ത ജാഗ്രതയിൽ ഹരിയാന സർക്കാർ. ചൊവ്വാഴ്ച്ച ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടക്കാനിരിക്കെ സംസ്ഥാനത്തെ 7 ജില്ലകളിൽ ഇന്റര്‍നെറ്റ് സേവനം വിച്ചേദിച്ചു. മൂന്ന് ദിവസത്തേക്കാണ് ഇന്റര്‍നെറ്റ് വിച്ചേദിച്ചിരിക്കുന്നത്. നിലവില്‍ വോയിസ് കോള്‍ സേവനം മാത്രമായിരിക്കും ലഭിക്കുകയെന്നും ഡോംഗിള്‍ സേവനം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണമെന്ന ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നത്. കൂടാതെ പെന്‍ഷന്‍, വിള ഇന്‍ഷുറന്‍സ്, കർഷകർക്കെതിരായ എഫ്‌ഐആറുകള്‍ റദ്ദാക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മാര്‍ച്ച് തടയാന്‍ ഹരിയാന-പഞ്ചാബ് അതിർത്തികൾ അടയ്ക്കാന്‍ സർക്കാർ തീരുമാനിച്ചു. സാധാരണ യാത്രക്കാര്‍ക്കായി മറ്റു മാര്‍ഗങ്ങള്‍ ഒരുക്കുമെന്നും പോലീസ് അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇവിടങ്ങളില്‍ സിമൻ്റ് ബാരിക്കേഡുകളും മുള്ളുവേലികളും മണൽചാക്കുകളും സ്ഥാപിച്ചു. മാര്‍ച്ച് പ്രതിരോധിക്കാനായി ജലപീരങ്കികളും ഡ്രോണുകളും എത്തിച്ചിട്ടുണ്ട്. സംസ്ഥാന പോലീസിനെ സഹായിക്കാന്‍ 50 കമ്പനി അർധസൈനിക വിഭാഗവും എത്തി. സംസ്ഥാനത്ത് പൂര്‍ണ്ണമായും ക്രമസമാധാനം ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അനിൽ വിജു അറിയിച്ചു. സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് മേധാവി ശത്രുജീത് കപൂർ മുന്നറിയിപ്പ് നൽകി.
ഇരുന്നൂറിലധികം കർഷക സംഘടനകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. സമരം ചെയ്യാനിരിക്കുന്ന കര്‍ഷകരെ കേന്ദ്രം നാളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. സംയുക്ത കിസാൻ മോർച്ചയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിനു മുന്‍പും കേന്ദ്ര മന്ത്രിമാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.