ചണ്ഡീഗഡ്: കർഷക സംഘടനകളും കേന്ദ്ര മന്ത്രിമാരും തമ്മിൽ നടന്ന മൂന്നാം വട്ട ചർച്ചയിലും കാര്യമായ പുരോഗതിയില്ല. വ്യാഴാഴ്ച രാത്രി ചണ്ഡിഗഡിൽ വെച്ചാണ് കേന്ദ്ര മന്ത്രിമാർ കർഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര മന്ത്രിമാരായ അർജുൻ മുണ്ട, പീയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരാണ് സർക്കാറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ചർച്ചയ്ക്ക് ഉണ്ടായിരുന്നു. മൂന്നാമത്തെ ചര്‍ച്ചയിലും തീരുമാനമാകാത്തതോടെ പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.
ഞായറാഴ്ച 6 മണിക്ക് അടുത്ത കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി അർജുൻ മുണ്ട പറഞ്ഞു. കര്‍ഷകര്‍ ഉയര്‍ത്തി കാട്ടുന്ന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അർജുൻ മുണ്ട പറഞ്ഞു. പ്രശ്നങ്ങള്‍ക്ക് സമാധാനപരമായി പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സമരത്തിനിടെ ഒരു കർഷകൻ മരണപ്പെട്ടു. ഗുരുദാസ് പൂരിൽ നിന്നുള്ള ഗ്യാൻ സിങ് എന്ന കര്‍ഷകനാണ് ഹൃദയാഘാതം മൂലം മരിച്ചത്. കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് ഗ്യാൻ സിംഗിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും അതാണ് മരണത്തിനു കാരണമെന്നും കുടുംബം ആരോപിച്ചു.