ഡല്‍ഹി: കേന്ദ്രസർക്കാരിനെതിരായ കർഷകരുടെ പ്രതിഷേധം തുടരും. സര്‍ക്കാരും കര്‍ഷകരുമായി നടത്തിയ നാലാമത്തെ ചര്‍ച്ചയിലും കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ തള്ളി. കേന്ദ്ര നിര്‍ദേശങ്ങളില്‍ കര്‍ഷകര്‍ക്കും വിളകള്‍ക്കും ഗുണം ചെയ്യുന്ന ഒന്നും തന്നെ ഇല്ലെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശം വെറും അഞ്ച് വിളകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് മാത്രം കരാർ അടിസ്ഥാനത്തിൽ താങ്ങുവിലയുറപ്പാക്കാമെന്നാണ്. എന്നാല്‍ കാര്‍ഷിക വിദഗ്ദരുമായും സമരത്തിനില്ലാത്ത മറ്റ് കര്‍ഷക സംഘടനകളുമായും നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷം കര്‍ഷക നേതാക്കള്‍ നിര്‍ദേശം തള്ളിയതായി അറിയിക്കുകയായിരുന്നു. കുറച്ച് വിളകള്‍ക്ക് മാത്രം താങ്ങുവില നല്‍കുന്നത് ചില കര്‍ഷകരെ സഹായിക്കുന്നതും മറ്റുള്ളവരെ പ്രയാസപ്പെടുത്തുന്നതുമായ നിലപാടാണ്. നാലാം വട്ട ചര്‍ച്ചയും പരാജയപ്പെട്ട സ്ഥിതിയ്ക്ക് ശക്തമായി സമരം മുന്നോട്ട് കൊണ്ട് പോകാനാണ് കര്‍ഷകരുടെ തീരുമാനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സര്‍ക്കാരിന്റെ മറുപടിക്കായി കര്‍ഷകര്‍ നാളെ കൂടി കാത്തിരിക്കും. തങ്ങള്‍ക്ക് അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കില്‍ ഡൽഹി ചലോ മാര്‍ച്ച് പുനഃരാരംഭിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍ പോലീസ് കര്‍ഷകര്‍ക്ക് നേരെ നടത്തുന്ന അക്രമണത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതിയോട് കര്‍ഷകര്‍ ആവശ്യപ്പെട്ടു. സമരത്തിന്റെ ഭാഗമല്ലാത്ത സംയുക്ത കിസാൻ മോർച്ചയും ഐക്യദാർഢ്യം കർഷകർക്ക് അറിയിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരുമായുള്ള നാലാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതിനാൽ കേന്ദ്ര സര്‍ക്കാര്‍ ആശങ്കയിലാണ്.