ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് 17 സീറ്റുകള്‍ നല്‍കാമെന്ന് സമാജ് വാദി പാര്‍ട്ടി. മറ്റു സീറ്റുകളില്‍ കോൺഗ്രസ് അവകാശവാദം ഉന്നയിക്കരുതെന്ന നിബന്ധനയും എസ് പി മുന്നോട്ട് വെച്ചിട്ടുണ്ട്. കോൺഗ്രസ് ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. സീറ്റ് വിഭജനം അംഗീകരിച്ചാല്‍ ഭാരത് ജോഡോയില്‍ പങ്കെടുക്കാമെന്നാണ് അഖിലേഷ് യാദവിന്റെ നിലപാട്. സീറ്റ് വിഭജനത്തില്‍ പല തവണ ചര്‍ച്ചകൾ നടക്കുകയും പട്ടികകള്‍ കൈമാറുകയും ചെയ്തിരുന്നു.
80 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ബാക്കി സീറ്റുകളിൽ എസ് പി മത്സരിക്കുമെന്നും പാർട്ടി വ്യക്തമാക്കി. 27 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ മറുപടിക്കായി കാത്തിരിക്കുകയാണ് സമാജ് വാദി പാര്‍ട്ടി. രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ ആദ്യ ഭാഗം അവസാനിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് മറുപടി നല്‍കണമെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് മറുപടി നല്‍കിയില്ലങ്കില്‍ സഖ്യത്തിൽ വിള്ളലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസ് തങ്ങളുടെ വോട്ട് വിഹിതം പല ചെറുപാർട്ടികളേക്കാളും കുറവാണെന്ന് മനസിലാക്കണമെന്നും ജനവിരുദ്ധ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ സമാജ് വാദി പാര്‍ട്ടിയ്ക്ക് ഒറ്റയ്ക്ക് കഴിയുമെന്നും പാര്‍ട്ടി വക്താവ് ഫക്രുൽ ഹസൻ ചന്ദ് എക്സില്‍ കുറിച്ചു.
2024-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷം വേണമെന്ന ലക്ഷ്യത്തോടെ വിവിധ പ്രതിപക്ഷകക്ഷികള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് രൂപീകരിച്ച സഖ്യമാണ് ഇന്ത്യ. എന്നാല്‍ സീറ്റ് വിഭജനം ഉൾപ്പെടെ പല വിഷങ്ങളിലും ഇതുവരെ സഖ്യകഷികള്‍ തമ്മില്‍ ധാരണയിലായിട്ടില്ല.