ഡല്‍ഹി: മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും നിയമവിദഗ്ദനുമായ ഫാലി എസ് നരിമാന്‍ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലായിരുന്നു അന്ത്യം. 1971 മുതല്‍ സുപ്രീംകോടതി അഭിഭാഷകനാണ്. പത്മഭൂഷന്‍, പത്മവിഭൂഷന്‍ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 1972-75 കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. 1999 മുതല്‍ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1929-ല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബര്‍മയിലെ റങ്കൂണിലായിരുന്നു ഫാസി എസ് നരിമാന്റെ ജനനം. പാഴ്‌സി വിഭാഗക്കാരായ സാം ബരിയന്‍ജി നരിമാന്‍- ബാനു നരിമാന്‍ എന്നിവരായിരുന്നു മാതാപിതാക്കള്‍. ബര്‍മയില്‍ നിന്ന് മുംബൈയിലേക്ക് കുടിയേറിയ ഫാലി നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബോംബൈ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. 1961-ല്‍ സീനിയര്‍ അഭിഭാഷകനായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹം അഡീഷണല്‍ സോളിസിറ്റര്‍ സ്ഥാനം രാജിവെച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യന്‍ എക്‌സ്പ്രസുമായി ബന്ധപ്പെട്ട മാധ്യമ സ്വാതന്ത്ര്യ കേസ്, ഭോപ്പാല്‍ ദുരന്ത കേസ്, കൊളീജിയം കേസ് തുടങ്ങിയ സുപ്രധാന കേസുകളില്‍ ശക്തമായ വാദമുഖങ്ങള്‍ ഉന്നയിച്ച അഭിഭാഷകനാണ് ഫാലി എസ് നരിമാന്‍. ഒരു ജനപ്രതിനിധി 6 മാസത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ അംഗത്വം റദ്ദാക്കാമെന്ന വിധിക്ക് കാരണമായ ലില്ലി തോമസ് കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായത് ഫാലി എസ് നരിമാനായിരുന്നു. സുപ്രീംകോടതി മുന്‍ ജഡ്ജി റോഹിന്റണ്‍ നരിമാന്‍ മകനാണ്.