ഡല്‍ഹി: കര്‍ഷകരുടെ മാര്‍ച്ചിനുനേരെ കണ്ണീര്‍ വാതകം മാത്രമാണ് പ്രയോഗിച്ചതെന്ന ഹരിയാന പൊലീസിന്റെ വാദം പൊളിയുന്നു. പഞ്ചാബ്- ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ പൊലീസ് റബ്ബര്‍ ബുളളറ്റ് ഉപയോഗിച്ച് വെടിവയ്പ്പ് നടത്തിയെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. പൊലീസ് ഉപയോഗിച്ച റബ്ബര്‍ ബുളളറ്റിന്റെ അവശിഷ്ടങ്ങള്‍ കര്‍ഷകര്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്നലെ ഖനൗരിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടതോടെ രണ്ട് ദിവസത്തേക്ക് ഡല്‍ഹി ചലോ മാര്‍ച്ച് നിര്‍ത്തിവെച്ചിരിക്കുകയാണ്.
സമരം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചെങ്കിലും കര്‍ഷകര്‍ നില്‍ക്കുന്ന പ്രദേശത്തുതന്നെ തുടരുമെന്നും മാര്‍ച്ച് വെളളിയാഴ്ച്ച പുനനാരംഭിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. പഞ്ചാബിലെ ഭട്ടിന്‍ഡ സ്വദേശി ശുഭ്കരണ്‍ സിംഗാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ ശുഭ്കരണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഹരിയാന പൊലീസ് പറയുന്നത്. സംഘര്‍ഷത്തില്‍ 30 കര്‍ഷകര്‍ക്കും 12 പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. 'ഖനൗരിയില്‍ യുവ കര്‍ഷകന്‍ ശുഭ് കരണ്‍ സിംഗ് പൊലീസുമായുളള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടതില്‍ അതീവ ദുഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേരുന്നു. മോദിയുടെ അഹങ്കാരം കാരണം കഴിഞ്ഞ തവണ ഏഴുന്നൂറിലേറെ കര്‍ഷകര്‍ക്കാണ് ജീവന്‍ ബലികൊടുക്കേണ്ടി വന്നത്. ഇപ്പോള്‍ വീണ്ടും ഒരു കര്‍ഷകന്‍ കൂടി കൊല്ലപ്പെട്ടിരിക്കുന്നു. കര്‍ഷകരുടെ മരണങ്ങള്‍ക്ക് ചരിത്രം ബിജെപിയോട് ഒരിക്കല്‍ കണക്കുചോദിക്കും'- രാഹുല്‍ ഗാന്ധി പറഞ്ഞു.