ബെയ്ജിങ്: പ്രധാനമന്ത്രി വര്‍ഷത്തിലൊരിക്കല്‍ നടത്തിയിരുന്ന വാര്‍ത്താസമ്മേളനം ഇനി വേണ്ടെന്ന തീരുമാനവുമായി ചൈന. പ്രധാനമന്ത്രിയുടെ വാര്‍ഷിക വാർത്താസമ്മേളനം റദ്ദാക്കുകയാണെന്ന് ചൈനീസ് ഭരണകൂടം തിങ്കളാഴ്ച അറിയിച്ചു. ചൈനീസ് ഭരണാധികാരി നേരിട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകുന്ന വാർത്താസമ്മേളനമാണ് ഒഴിവാക്കിയത്. ചൈനീസ് പാർലമെന്റായ നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തിന്‍റെ അവസാന ദിവസമാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നത്. ഇത്തവണ പ്രധാനമന്ത്രി ലീ ചിയാങ് ആ രീതി അവസാനിപ്പിക്കുകയാണെന്ന് നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ വക്താവ് അറിയിച്ചു. കാരണം വ്യക്തമാക്കിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1993 മുതൽ എല്ലാ വർഷവും നടത്താറുള്ളതാണ് ഈ വാർത്താസമ്മേളനം. നിലവില്‍ ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും മോശം സാമ്പത്തിക വളർച്ചയിലൂടെയുമാണ് കടന്നു പോകുന്നത്. അതുകൊണ്ട് ഇത് സംബന്ധിച്ച ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്ന് കരുതിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവൺമെൻ്റ് മന്ത്രിമാരോടും മറ്റ് ഉദ്യോഗസ്ഥരോടും ഒപ്പം കോൺഗ്രസിലെ മൂവായിരത്തോളം പ്രതിനിധികളോടും മാധ്യമപ്രവർത്തകർക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പാർട്ടി വക്താവ് അറിയിച്ചു.