ഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിങ്ങിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ആറു മാസമായി തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു സഞ്ജയ്. ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്കു തീരുമാനിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം തുടരാമെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരണങ്ങള്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പിബി വരാലെ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
മദ്യനയ കേസില്‍ ആദ്യമായി ജാമ്യം കിട്ടുന്ന എഎപി നേതാവാണ് സഞ്ജയ് സിങ്. നിലവില്‍ ഇദ്ദേഹത്തെ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സഞ്ജയ്ക്ക് ജാമ്യം നല്‍കുന്നതിനെ ഇഡി എതിര്‍ത്തില്ല. അദ്ദേഹത്തിനെതിരെ തെളിവുകളും പണവും കണ്ടെത്താന്‍ ഇഡിയ്ക്ക് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടികാണിച്ചു. മനു അഭിഷേക് സിങ്‌വിയാണ് സഞ്ജയ് സിങ്ങിന് വേണ്ടി ഹാജരായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2023 ഒക്ടോബര്‍ നാലിനാണ് സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്യുന്നത്. സഞ്ജയുടെ ഔദ്യോഗിക വസതിയിലെ റെയ്ഡിനു പിന്നാലെ പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം അറസ്റ്റ് ചെയ്യുന്നത്. ഇതേ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തീഹാർ ജയിലിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിക്കുന്നത്.