ഡല്‍ഹി: രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ ജയിലിലടക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്ക് രാജ്യത്തെ ജനങ്ങൾ വോട്ടിലൂടെ മറുപടി നല്‍കുമെന്ന് എഎപി എംപി സഞ്ജയ് സിങ്. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറു മാസമായി സഞ്ജയ് സിങ് ജയിലിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ജയില്‍ മോചിതനായത്.
"കേന്ദ്ര സര്‍ക്കാറിന്റെ ഏകാധിപത്യ ഭരണം അധിക നാള്‍ നീളില്ല. ഇത് പ്രതിപക്ഷ പാര്‍ട്ടികളൊന്നടങ്കം ഒരുമിച്ച് നിന്ന് പോരാടേണ്ട സമയമാണ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും ജയിലിലടക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും മകളെയും ഇഡി വേട്ടയാടുകയാണ്'- സഞ്ജയ് സിങ് പറഞ്ഞു. മോദി സര്‍ക്കാര്‍ എത്ര അടച്ചിട്ടാലും ജയിലുകള്‍ തുറക്കുമെന്നും ഓരോ എഎപി പ്രവര്‍ത്തകരും കെജ്രിവാളിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ സഞ്ജയ് സിംഗിന്റെ ജാമ്യം എഎപി പ്രവര്‍ത്തകരുടെ ആവേശം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കെജ്രിവാളിന്‍റെ ഹരജിയില്‍ ഇടക്കാല ഉത്തരവ് ഇന്നാണ് വരുന്നത്. മദ്യനയ കേസിലെ മുഖ്യ പങ്കാളി കെജ്രിവാളാണെന്നാണ് ഇഡിയുടെ വാദം. അതുകൊണ്ട് കെജ്രിവാളിന്‍റെ ജാമ്യത്തെ ഇഡി ശക്തമായി എതിര്‍ക്കുകയാണ്. എന്നാല്‍ ശക്തമായ തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലാതെ എഎപിയെയും മുഖ്യമന്ത്രിയെയും തകര്‍ക്കാനുള്ള നീക്കമാണിതെന്നാണ് കെജ്രിവാളിന്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്വിയുടെ വാദം.