ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കച്ചത്തീവ് പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ് മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതിനെ അപലപിക്കാനോ, ചൈന അരുണാചൽ പ്രദേശിനുമേല്‍ അവകാശവാദം ഉന്നയിക്കുന്നത് എതിര്‍ക്കാനോ ധൈര്യമില്ലാത്ത മോദിയ്ക്ക് കച്ചത്തീവിനെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. വെല്ലൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സര്‍ക്കാറിന്റെ താല്പര്യങ്ങള്‍ക്കും നയങ്ങള്‍ക്കുമനുസരിച്ച് വിവരങ്ങള്‍ മാറ്റുകയാണെന്നും ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. വിവരാവകാശ നിയമ പ്രകാരം, രാജ്യ സുരക്ഷ സംബന്ധിച്ച തെറ്റായ വിവരങ്ങൾ എങ്ങനെയാണ് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് നല്‍കിയതെന്നും ശ്രീലങ്കന്‍ സര്‍ക്കാറില്‍ നിന്ന് കച്ചത്തീവ് പിടിച്ചെടുക്കാന്‍ എന്ത് നടപടിയാണ് കേന്ദ്ര ഭരണകൂടം സ്വീകരിച്ചതെന്നും സ്റ്റാലിന്‍ ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മോദി ശ്രീലങ്ക സന്ദര്‍ശിച്ചിട്ടുണ്ടോ? അവിടുത്തെ രാഷ്ട്ര തലവനെ കണ്ട് കച്ചത്തീവിനെ കുറിച്ച് എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ'- സ്റ്റാലിന്‍ ചോദിച്ചു. 2015-ല്‍ കച്ചത്തീവ് ഇന്ത്യയുടെ ഭാഗമല്ലെന്നായിരുന്നു അന്നത്തെ വിദേശ സെക്രട്ടറി എസ് ജയ്ശങ്കർ പറഞ്ഞത്. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തായിരുന്നു കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ട് നല്‍കിയതെന്നും ഡിഎംകെയുടെ ഇരട്ടത്താപ്പ് പൂർണ്ണമായും തെളിഞ്ഞെന്നുമായിരുന്നു മോദി അടുത്തിടെ പറഞ്ഞത്.