ഡല്‍ഹി: രാജ്യത്തെ സൈനിക് സ്കൂളുകളെ വര്‍ഗീയവത്കരിക്കാനുള്ള ബിജെപിയുടെ നീക്കം അവസാനിപ്പിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സ്വകാര്യ പങ്കാളിത്തത്തിന്റെ മറവിലൂടെ നടത്തുന്ന വര്‍ഗീയവത്ക്കരണം തീര്‍ത്തും ആശങ്കാജനകമാണെന്ന് പോളിറ്റ് ബ്യൂറോ പറഞ്ഞു.
പ്രതിരോധ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സൈനിക് സ്കൂള്‍ സൊസൈറ്റിയാണ് സൈനിക് സ്കൂളുകള്‍ നടത്തി വരുന്നത്. ഇന്ത്യന്‍ പ്രതിരോധ സേനയുടെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരില്‍ ഭൂരിഭാഗം പേരും സൈനിക് സ്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. നാഷണൽ ഡിഫൻസ്, ഇന്ത്യൻ നേവി അക്കാദമികളിലേക്ക് വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതില്‍ സൈനിക് സ്കൂളിന് വലിയ പങ്കുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2021-ലാണ് സ്വകാര്യ കമ്പനികള്‍ക്ക് സൈനിക് സ്‌കൂളുകൾ നടത്താനുള്ള അവകാശം നല്‍കുന്നത്. ആ വര്‍ഷം തന്നെ രാജ്യത്ത് 100 സൈനിക് സ്കൂളുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും കൊണ്ടുവന്നു. ആ പദ്ധതി പ്രകാരം പ്രാബല്യത്തിൽ വന്ന 40 സൈനിക് സ്‌കൂള്‍ കരാറുകളില്‍ 62 ശതമാനവും ആര്‍എസ്എസ് അനുബന്ധ സംഘടനകൾ, ബിജെപി, ബിജെപിയുടെ സഖ്യകക്ഷികളുടെ നേതാക്കൾ, ഹിന്ദുത്വ സംഘടനകൾ തുടങ്ങിയവർ നിയന്ത്രിക്കുന്ന സ്കൂളുകൾക്കാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കത്തെയാണ് സിപിഎം പൊളിറ്റ്ബ്യൂറോ എതിര്‍ക്കുന്നത്.
പ്രതിരോധ സേനകളിലേക്ക് കേഡറ്റുമാരെ സംഭാവന നൽകുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സൈനിക് സ്കൂളുകളുടെ ദേശീയ, മതനിരപേക്ഷ സ്വഭാവം കാത്തു സൂക്ഷിക്കണമെന്നാണ് പ്രധാന ആവശ്യം. ഗുജറാത്തിലും അരുണാചല്‍ പ്രദേശിലുമാണ് ആര്‍എസ്എസിന് ഏറ്റവും കൂടുതല്‍ സൈനിക് സ്കൂളുകള്‍ ഉള്ളത്.