ചണ്ഡിഗഢ്: ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്ന് തെളിഞ്ഞതിന് പിന്നാലെ സുപ്രീം കോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞ് പ്രിസൈഡിങ് ഓഫിസർ അനിൽ മസീഹ്. ബാലറ്റ് പേപ്പറുകളില്‍ കൃത്രിമം കാണിച്ചതായി തെളിഞ്ഞതോടെയാണ് മാപ്പ് പറഞ്ഞത്. മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചതായി പ്രഖ്യാപിച്ച നടപടി നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പാർദിവാല, മനോജ് മിശ്ര എന്നിവര്‍ക്ക് മുമ്പാകെയാണ് മാപ്പപേക്ഷ.
ബിജെപി നേതാവ് കൂടിയായ മസീഹിന്റെ മൊഴികളുടെ വൈരുദ്ധ്യം നേരത്തെ സുപ്രീംകോടതി ചൂണ്ടികാണിച്ചിരുന്നു. തന്റെ മുന്നിൽ എത്തുന്നതിന് മുമ്പുതന്നെ എട്ട് ബാലറ്റ് പേപ്പറുകളും വികൃതമായ നിലയിലായിരുന്നു എന്നാണ് മസീഹ് നല്‍കിയ മൊഴി. മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹത്ഗിയാണ് മസീഹിന് വേണ്ടി ഹാജരായത്. മസീഹുമായി ഒരുപാട് നേരം സംസാരിച്ചതിന് ശേഷം അദ്ദേഹം മാപ്പ് പറയുകയായിരുന്നെന്നും ആദ്യത്തെ സത്യവാങ്മൂലം പിൻവലിച്ച് കീഴടങ്ങുകയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ജനുവരി 30-നായിരുന്നു എഎപിയും കോണ്‍ഗ്രസും സഖ്യകക്ഷികളായി മത്സരിച്ച ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പ്. എഎപി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിന്റെ വിജയം ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി മനോജ് സോങ്കർ വിജയിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പിലെ കൃത്രിമം ചൂണ്ടികാണിച്ച് എഎപി സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയുടെ സിസിടിവി പരിശോധനയില്‍ അനില്‍ മാസിഹി ബാലറ്റ് പേപ്പറുകൾ നശിപ്പിക്കുന്നതായി കണ്ടു. അങ്ങനെ ഫലം റദ്ദാക്കിയ സുപ്രീം കോടതി എഎപി സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.