ഡല്‍ഹി: എഎപി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്‌ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. ഒരു വര്‍ഷത്തിലധികമായി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയ ജയിലിൽ കഴിയുകയാണ്. മനീഷ് സിസോദിയയെ കൂടാതെ അറസ്റ്റിലായ മറ്റു പ്രതികളുടെയും കസ്റ്റഡി ഏപ്രിൽ 18 വരെ നീട്ടി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി.
തിഹാര്‍ ജയിലിലാണ് മനീഷ് സിസോദിയ കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇതേ കേസില്‍ എഎപിയുടെ രാജ്യസഭ എംപി സഞ്ജയ് സിങ്ങിന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മുന്‍ ആരോഗ്യ മന്ത്രി സത്യേന്ദർ കുമാർ ജെയിൻ എന്നിവര്‍ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി തിഹാര്‍ ജയിലിലാണുള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2023 ഫെബ്രുവരി 26-നാണ് മദ്യനയക്കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. അഴിമതി കേസ് സിബിഐയും സാമ്പത്തിക ക്രമക്കേട് ഇഡിയുമായിരുന്നു അന്വേഷിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ മദ്യനയം ചില മദ്യവ്യാപാരികള്‍ക്ക് മാത്രം അനുകൂലമാക്കിയെന്നും അതിനായി കൈക്കൂലി കൈപറ്റിയെന്നുമായിരുന്നു കേസ്. എഎപിക്കും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി കള്ളക്കേസുകള്‍ മെനയുകയാണെന്നായിരുന്നു മന്ത്രി അതിഷിയുടെ പ്രതികരണം.