ഡല്‍ഹി: കാശി വിശ്വനാഥ ക്ഷേത്രത്തിലെ പോലീസുകാര്‍ ഇനി കാവി വസ്ത്രം ധരിക്കണം. ക്ഷേത്രത്തിന്റെ സുരക്ഷക്കായി നിയോഗിക്കുന്ന പോലീസുകാര്‍ പുരോഹിത വേഷത്തിലായിരിക്കണമെന്നാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ്. ഇതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്,
കാവിയും രുദ്രാക്ഷ മാലയുമണിഞ്ഞ് പോലീസുകാര്‍ തീർഥാടകരെ നിയന്ത്രിക്കുന്ന ദൃശ്യങ്ങള്‍ സമാജ്വാദി പാർട്ടി പുറത്തുവിട്ടിരുന്നു. പുതിയ ഉത്തരവ് ഗുരുതര വീഴ്ചകള്ക്കിടയാക്കുമെന്നും കാവി വേഷത്തില്‍ പോലീസ് ഡ്യൂട്ടിയിലാണെന്ന വ്യാജേന ആർക്കും പ്രവര്‍ത്തിക്കാവുന്ന സ്ഥിതി വരുമെന്നും പാർട്ടി നേതാവ് അഖിലേഷ് യാദവ് ചൂണ്ടികാണിച്ചു. ഉത്തരവ് സസ്പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ഏത് പോലീസ് മാന്വൽ പ്രകാരമാണ് പോലീസുകാരെ കാവി അണിയിച്ചതെന്നും നാളെ തട്ടിപ്പുകാര്‍ ഈ വേഷമണിഞ്ഞ് തീർഥാടകരെ കൊള്ളയടിച്ചാല്‍ സർക്കാർ ഉത്തരം പറയുമോയെന്നും ഇത് തീര്‍ത്തും അപലപനീയമാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തീർഥാടകരുടെ സൗകര്യം മുന്നില്‍ കണ്ടാണ് പോലീസുകാര്‍ക്ക് കാവി വസ്ത്രം അനുവദിച്ചതെന്നായിരുന്നു ജില്ലാ പൊലീസ് കമ്മിഷ്ണര്‍ മോഹിത് അഗർവാളിന്റെ വാദം. "മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കാശി ക്ഷേത്രത്തിലെ ഡ്യൂട്ടി. എളുപ്പം ക്ഷേത്ര ദര്‍ശനം ഒരുക്കാനും, തിരക്ക് നിയന്ത്രിക്കാനുമാണ് പോലീസിനെ നിയോഗിക്കുന്നത്. പോലീസ് വേഷത്തില്‍ തള്ളുകയോ മറ്റോ ചെയ്താൽ തീർഥാടകർക്ക് രോഷം കൊള്ളും. പക്ഷേ പുരോഹിത വേഷത്തിലാണെങ്കില്‍ തീർഥാടകർ ക്ഷമിക്കും"-കമ്മീഷണർ പറഞ്ഞു.
പുരുഷ പോലീസുകാര്‍ കാവിയോ, ചുവന്നതോ ആയ കുര്‍ത്തയും മുണ്ടും കഴുത്തില്‍ രുദ്രാക്ഷ മാലയും ഷാളും അണിയണം. വനിത പോലീസുകാര്‍ക്ക് കാവി കുര്‍ത്തിയാണ് വേഷം. മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷമാണ് പോലീസുകാര്‍ ഡ്യൂട്ടിയില്‍ കയറിയത്.